ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങള്‍; ഇന്നലെ എത്തിയത് 2,600 യാത്രക്കാര്‍

Update: 2026-03-19 07:09 GMT

ദോഹ: ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങള്‍ ഭാഗികമായി ശമിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് നടത്തിയ പ്രത്യേക വിമാന സര്‍വീസുകളിലൂടെ ഇന്നലെ 2600 ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലെത്തി. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, അമൃത്‌സര്‍, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കാണ് ദോഹയില്‍ നിന്ന് സര്‍വീസുകള്‍ ഒരുക്കിയത്. വ്യോമപാത ഭാഗികമായി തുറന്നതിനെ തുടര്‍ന്ന് ഇതുവരെ 90,000ത്തിലധികം യാത്രക്കാരാണ് ദോഹയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് യാത്രതിരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള പരിമിത സര്‍വീസുകള്‍ ആരംഭിച്ചത്. ഖത്തര്‍ എയര്‍വേസ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് യാത്രക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നത്.

ഖത്തര്‍ എയര്‍വേയ്‌സ് നിര്‍ദേശിച്ചതുപോലെ, യാത്രക്കാര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ ട്രാവല്‍ ഏജന്റുമാര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. സാധാരണ സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, പ്രത്യേക അനുമതിയുള്ള റൂട്ടുകളിലൂടെയാണ് നിലവില്‍ പരിമിത സര്‍വീസുകള്‍ നടത്തുന്നത്. അടിയന്തര ചികില്‍സ ആവശ്യമായവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കി യാത്രാസൗകര്യം ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാരുടെ യാത്ര സുഗമമാക്കാന്‍ എംബസി ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഇതിനിടെ, ഇന്ത്യന്‍ എംബസിയുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, ഐസിസി, ഐസിബിഎഫ് എന്നീ അപെക്‌സ് ബോഡികളുടെ ഹെല്‍പ് ലൈന്‍ സേവനങ്ങളും സജീവമാണ്. അടിയന്തര ആവശ്യങ്ങള്‍ക്കായി cons.doha@mea.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു. അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി പൗരന്മാരോട് അഭ്യര്‍ഥിച്ചു.

Tags: