കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി അക്ഷമയ്ക്ക് കാരണമാകുന്നു, റിപോര്‍ട്ട്

Update: 2025-12-23 05:31 GMT

ന്യൂഡല്‍ഹി: ഒന്‍പതു മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകള്‍, ഗെയിമിങ് എന്നിവയ്ക്ക് അടിമകളെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ. 70,000-ത്തിലധികം രക്ഷിതാക്കള്‍ സര്‍വേയില്‍ പങ്കെടുത്തു. കുട്ടികള്‍ മൊബൈല്‍ ഫോണുകളിലും ടാബ്ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും ധാരാളം സമയം ചെലവഴിക്കുന്നു. ഇത് സോഷ്യല്‍ മീഡിയ, വീഡിയോകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയോടുള്ള അവരുടെ ആസക്തി വര്‍ധിപ്പിക്കുന്നു.

നഗരപ്രദേശങ്ങളിലെ 66% രക്ഷിതാക്കളും വിശ്വസിക്കുന്നതായി സര്‍വേ വെളിപ്പെടുത്തി. ഇത് അക്ഷമ, കോപം, അലസത തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. 47% കുട്ടികളും ദിവസവും മൂന്ന് മണിക്കൂറോ അതില്‍ കൂടുതലോ സ്‌ക്രീനു മുന്നില്‍ ചെലവഴിക്കുന്നതായി കണ്ടെത്തി. അതേസമയം, 10% കുട്ടികളും 6 മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീനു മുന്നില്‍ ചെലവഴിക്കുന്നു. കോവിഡ്-19 പാന്‍ഡെമിക്കിന് ശേഷം ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നാണ് ഈ ആസക്തി ആരംഭിച്ചതെന്നും അത് തുടരുകയാണെന്നും വിശ്വസിക്കപ്പെടുന്നു. കുട്ടികള്‍ വീഡിയോകള്‍ കാണാനും ഗെയിമുകള്‍ കളിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും കൂടുതല്‍ സമയം ചെലവഴിക്കുന്നു, ഇത് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കുന്നു.

അമിതമായ സ്‌ക്രീന്‍ സമയം തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് ശ്രദ്ധക്കുറവ്, അക്ഷമ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ന്യൂഡല്‍ഹിയിലെ മാക്സ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. സമീര്‍ മല്‍ഹോത്രയുടെ അഭിപ്രായത്തില്‍, സ്‌ക്രീന്‍ സമയം ഡോപാമൈന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം കൂട്ടുന്നു. ഇത് ആസക്തിയുണ്ടാക്കുന്നു. ഇത് യഥാര്‍ഥ ജീവിതത്തില്‍ കുട്ടികളെ അക്ഷമരാക്കുന്നു.

9-17 വയസ് പ്രായമുള്ള കുട്ടികളില്‍ സ്‌ക്രീന്‍ ആസക്തി വൈകാരിക പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു. അക്ഷമ പഠനത്തെയും ബന്ധങ്ങളെയും ബാധിക്കുന്നു. മാത്രമല്ല, അമിതമായ സ്‌ക്രീന്‍ സമയം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. പ്രതിദിനം 1-2 മണിക്കൂറായി സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.

Tags: