തിരഞ്ഞെടുപ്പ് യോഗ്യതക്കായി ആറുവയസ്സുകാരിയെ കൊലപ്പെടുത്തി; പിതാവും സര്‍പഞ്ചും അറസ്റ്റില്‍

Update: 2026-02-03 09:14 GMT

നന്ദേഡ്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള യോഗ്യത നേടുന്നതിനായി സ്വന്തം ആറുവയസ്സുള്ള മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. മുഖേദ് താലൂക്കിലെ കേരൂര്‍ ഗ്രാമവാസിയായ പാണ്ഡുരംഗ് കോണ്ട്മാംഗലെ (28)യാണ് സ്വന്തം മകളെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പാണ്ഡുരംഗിനെയും ഇയാളുടെ സുഹൃത്തും കേരൂര്‍ ഗ്രാമത്തിലെ സര്‍പഞ്ചുമായ ഗണേഷ് രാമചന്ദ്ര ഷിന്‍ഡെയെയും പോലിസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ യെദപ്പള്ളി പ്രദേശത്തെ നിസാം സാഗര്‍ കനാലിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്. കനാലില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കേരൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന പ്രാചി എന്ന ആറുവയസ്സുകാരിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ മകള്‍ ആരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലാണെന്ന് പാണ്ഡുരംഗ് പോലിസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനിടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഗ്രാമത്തില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പാണ്ഡുരംഗ് വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്ന വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍, മൂന്നു വയസ്സുള്ള ഒരു ആണ്‍കുട്ടിയും ആറുവയസ്സുള്ള ഇരട്ട പെണ്‍കുട്ടികളുമുള്ള ഇയാള്‍ക്ക് മല്‍സരിക്കാന്‍ യോഗ്യതയില്ലായിരുന്നു. ഈ പ്രശ്‌നം പാണ്ഡുരംഗ് സുഹൃത്തും സര്‍പഞ്ചുമായ ഗണേഷ് രാമചന്ദ്ര ഷിന്‍ഡെയുമായി പങ്കുവച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്നാണ് കുറ്റകൃത്യത്തിന് പദ്ധതി തയ്യാറാക്കിയത്. ആദ്യം കുട്ടിയെ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. പിന്നീട് കുട്ടിയെ കൊലപ്പെടുത്തി അപകടമെന്ന രൂപം നല്‍കുകയെന്ന തീരുമാനത്തിലേക്ക് മാറുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: