ക്ലാസിഫൈഡ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍; ഇമ്രാന്‍ഖാന് മുന്നറിയിപ്പുമായി പാക് നിയമവിഭാഗം

Update: 2022-04-02 11:44 GMT

ഇസ് ലാമാബാദ്: ക്ലാസിഫൈഡ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ ആജീവനാന്ത അയോഗ്യത പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് പാക് നിയമവിഭാഗം മുന്നറിയിപ്പുനല്‍കി. വിദേശകാര്യ ഓഫിസിന്റെ രഹസ്യരേഖകള്‍ പങ്കിടുന്നതിനെതിരെയാണ് പാകിസ്താന്‍ സര്‍ക്കാരിന്റെ നിയമ വിഭാഗം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മുന്നറിയിപ്പ് നല്‍കിയത്.

ഇമ്രാന്‍ ഖാന്‍ ഫോറിന്‍ ഓഫിസില്‍നിന്ന് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഒരു വിദേശ രാജ്യം പാകിസ്താന് ദൂതന്‍ വഴി ഭീഷണി സന്ദേശം അയച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. 

1923ലെ ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരുന്ന നയതന്ത്ര രഹസ്യങ്ങള്‍ കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ഫോറിന്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അറിവ്. 1923ലെ ഔദ്യോഗിക രഹസ്യനിയമനുസരിച്ചുള്ള വിവരങ്ങള്‍ അയച്ചയാള്‍ക്ക് അത് ആരുമായും പങ്കിടാനോ സ്വീകരിക്കുന്നയാള്‍ക്ക് അത് പരസ്യമാക്കാനോ കഴിയില്ല.

കൂടാതെ, പ്രധാനമന്ത്രി നയതന്ത്ര സൈഫര്‍ പങ്കിടുകയാണെങ്കില്‍, അത് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയുടെ ലംഘനമായി കണക്കാക്കും, തുടര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1)(എഫ്) പ്രകാരം ആജീവനാന്തം അയോഗ്യനാക്കപ്പെടുകയുമാവാം.

ഇമ്രാന്‍ ഖാന്‍ രാജ്യത്ത് തനിക്കെതിരേ 'വിദേശ ഗൂഢാലോചന' നടന്നെന്ന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു. താന്‍ അനുവര്‍ത്തിക്കുന്ന 'സ്വതന്ത്ര' വിദേശനയത്തിന്റെ ഭാഗമായി ഒരു വിദേശ രാജ്യം തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് അവകാശപ്പെട്ടത്.

സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ ശ്രമത്തെ വിദേശഗൂഢാലോചനയെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. 

Tags:    

Similar News