സീറ്റ് വിഭജനം: കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് എത്തി

Update: 2021-01-27 05:27 GMT
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫിനുള്ളിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ് തുടങ്ങിയ ലീഗിന്റെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. അഞ്ച് സീറ്റ് അധികമായി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് സീറ്റുകള്‍ സംബന്ധിച്ച് ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. കെ.സി.വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായിട്ടാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. രാവിലെ 11 മണിയോടെയാണ് രാഹുല്‍ കേരളത്തിലെത്തുക. അനൗപചാരിക ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഔപചാരിക ചര്‍ച്ച തിരുവനന്തപുരത്ത് വച്ചുണ്ടാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.




Tags: