എസ്.ഡി.പി.ഐ മതരാഷ്ട്രവാദം ഉയര്‍ത്തുന്നുവെന്ന ആരോപണത്തിന് ഇടതുമുന്നണി തെളിവു ഹാജരാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി

രാജ്യത്ത് ആര്‍.എസ്.എസിനെതിരേ നടക്കുന്ന യോജിച്ച പോരാട്ടം അട്ടിമറിക്കാനും ദുര്‍ബലപ്പെടുത്താനുമാണ് ഇടതുമുന്നണി ശ്രമിക്കുന്നത്

Update: 2020-01-18 07:18 GMT

കണ്ണൂര്‍: എസ്.ഡി.പി.ഐ മതരാഷ്ട്രവാദമാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രചരിപ്പിക്കുന്ന ഇടതുമുന്നണി അതിനുള്ള തെളിവുകള്‍ ഹാജരാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആര്‍.എസ്.എസ് ഹിന്ദുരാഷ്ട്രത്തിനായി നിലകൊള്ളുമ്പോള്‍ എസ്.ഡി.പി.ഐ ഇസ്‌ലാമിക രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇടതുമുന്നണി സംസ്ഥാന വ്യാപകമായി ലഘുലേഖകളിലൂടെ വ്യാജപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്നവര്‍ എന്ന നിലയ്ക്ക് പ്രചാരണത്തിന് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കാന്‍ മുന്നണിക്കു ബാധ്യതയുണ്ട്. അതിന് ഇടതുമുന്നണിയെ വെല്ലുവിളിക്കുകയാണ്. വ്യാജപ്രചാരണത്തിനെതിരേ പാര്‍ട്ടി നിയമനടപടികള്‍ സ്വീരിക്കും. രാജ്യത്ത് ആര്‍.എസ്.എസിനെതിരേ നടക്കുന്ന യോജിച്ച പോരാട്ടം അട്ടിമറിക്കാനും ദുര്‍ബലപ്പെടുത്താനുമാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന എസ്.ഡി.പി.ഐക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നത്- അദ്ദേഹം ആരോപിച്ചു.

യു.പിയിലും കര്‍ണാടകയിലും പ്രക്ഷോഭകര്‍ക്കെതിരേ ബി.ജെ.പി സര്‍ക്കാരുകള്‍ പോലിസിനെ ഉപയോഗിച്ച് ഭീകരവകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നു. അതിനു സമാനമായ രീതിയിലാണ് കേരളത്തിലും സി.എ.എ വിരുദ്ധ സമരങ്ങള്‍ക്കെതിരേ പോലിസ് നടപടി സ്വീകരിക്കുന്നത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ പോലിസിനെ ഉപയോഗിക്കില്ലെന്ന് ഡി.ജി.പിയും മുഖ്യമന്ത്രിയും ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് ദിനംപ്രതി നിരവധി കേസുകളാണ് സമരക്കാര്‍ക്കെതിരേ ചുമത്തുന്നത്. ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരേ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, , ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ സംബന്ധിച്ചു. 

Tags:    

Similar News