എസ്ഡിപിഐ കണ്ണൂരില്‍ കെ എസ് ഷാന്‍ അനുസ്മരണം നടത്തി

Update: 2022-01-11 14:30 GMT

കണ്ണൂര്‍: രക്തസാക്ഷിത്വം എന്നത് മരണമല്ലെന്നും മുന്നേറ്റമാണെന്നും ബോധ്യമുള്ള ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ടെന്നും, ഇവിടെയുള്ള ആര്‍എസ്എസ്സിനെയും അനുബന്ധ സംഘ്പരിവാര്‍ സംഘടനകളെയും ആറടി മണ്ണിലമര്‍ത്താന്‍ അവര്‍ക്കാവുമെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടത്തിയ കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ശാഖയുള്ള കേരളത്തില്‍ രാഷ്ട്രീയാധികാരം ലഭിക്കാത്ത ആര്‍എസ്എസ് മുസ് ലിംകള്‍ക്കെതിരെ കടുത്ത വര്‍ഗീയ പ്രചരണവും ശരീരിക ഉന്മുലനവും നടത്തി വര്‍ഗീയ ധ്രുവീകരണം നടത്താനാനാണ് ശ്രമിക്കുന്നത്. അതുവഴി സംസ്ഥാനത്ത് അധികാരത്തിലെത്തുകയാണ് ലക്ഷ്യമിടുന്നത്. ഇത്തരം ശ്രമങ്ങള്‍ക്ക് എസ്ഡിപിഐ വിലങ്ങുതടിയാവുന്നത് കൊണ്ടാണ് കേന്ദ്ര അധികാരം ഉപയോഗിച്ചും ശരീരികമായി ആക്രമിച്ചും പാര്‍ട്ടിയെ പൂട്ടിക്കെട്ടാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്.

ഉത്തരേന്ത്യയില്‍ നടത്തുന്നത് പോലെ ഏകപക്ഷീയമായ അക്രമം ഇവിടെയും നടത്താമെന്ന് കരുതുന്ന ആര്‍എസ്എസ് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് കഴിയുന്നതെന്ന് പറയാതെ വയ്യെന്നും എസ്ഡിപിഐ എന്നത് കേവലം നാലക്ഷരമോ ഏതാനും പ്രവര്‍ത്തകരോ അല്ല. രാജ്യം ഏറ്റെടുത്ത ഒരു ആശയവും ധീരതയുടെ പര്യായയവുമാണ്. അതാണ് ഡിസംബര്‍ 19ന് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ കേവലം രണ്ട് ജില്ലയില്‍ നിന്നുള്ള പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനം സാക്ഷ്യം വഹിച്ചത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അനുസ്മരണ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എ പി മഹമൂദ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉനൈസ് ചാവശ്ശേരി, വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സമീറ ഫിറോസ്, എസ്ഡിടിയു ജില്ലാ പ്രസിഡണ്ട് അഡ്വ. ജാഫര്‍ യൂസുഫ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ സ്വാഗതവും ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് നന്ദിയും പറഞ്ഞു.

Tags: