പാലക്കാട് നഗരസഭ അനാസ്ഥ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ

Update: 2021-09-27 10:03 GMT

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പതിനേഴാം വാര്‍ഡായ നരികുത്തിയിലെ മാലിന്യം, തെരുവ് വിളക്ക് പ്രശ്‌നം എന്നിവ പരിഹരിക്കണമെന്ന് എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റി. കൂട്ടപിറ ചന്തില്‍ പല പ്രാവശ്യം പരാതി നല്‍കിയിട്ടും ലൈറ്റ് സ്ഥാപിച്ചിട്ടില്ല. പോസ്റ്റ് മാത്രം സ്ഥാപിച്ചിരിക്കുകയാണ്. രാത്രി സമയത്തു ഇഴജന്തുക്കള്‍ വന്നാല്‍ പോലും അറിയാത്ത അവസ്ഥയാണെന്നും പരിസരവാസികള്‍ പറയുന്നു.

നരികുത്തി പള്ളിയുടെ വലത് വശത്തു ഉള്ള ബദ്ര്‍ മൈതാനത്തും ഡിവിഷന്‍ ഓഫിസിന്റെ പരിസരത്തും മാലിന്യം കുന്നുകൂടി കിടക്കുന്നു. മാലിന്യ ദുര്‍ഗന്ധവും മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൊതുകും, ഈച്ചയും പെരുകുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുകയാണ്.

മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കും അതിനുള്ള സംവിധാനമില്ല. ആവശ്യത്തിന് പെട്ടികള്‍ സ്ഥാപിക്കുകയും അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്‌ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ പാലക്കാട് മുനിസിപ്പാലിറ്റി ഉണ്ടാക്കണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. പാലക്കാട് മുനിസിപ്പാലിറ്റി മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം- സ്ഥലം സന്ദര്‍ശിച്ച എസ്ഡിപിഐ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു. 

ജനങ്ങളെ വഞ്ചിക്കാന്‍ വേണ്ടി മാത്രമാണ് സ്വച്ഛ് ഭാരത്, വികസനം തുടങ്ങിയ മുദ്രാവാക്യങ്ങളെന്നും നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമല്ല മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളും വികസനത്തിന്റെ ഭാഗമാണെന്ന് മുനിസിപ്പാലിറ്റി മനസ്സിലാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറി അഹമ്മദ് ശുഹൈബ്, ബ്രാഞ്ച് പ്രസിഡന്റ് ഇബ്രാഹിം, ബ്രാഞ്ച് സെക്രട്ടറി നൂര്‍ മുഹമ്മദ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. 

Tags:    

Similar News