എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കോടിയേരി

യുഡിഎഫ് ഇസ്‌ലാമിക മതമൗലികവാദികളെ പ്രേത്സാഹിപ്പിക്കുന്നു

Update: 2022-07-15 09:36 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനം ഉണ്ടാക്കുന്ന അപകടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി തുറന്നുകാണിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരം എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ബിജെപി ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആര്‍എസ്എസ് ഇതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഇസ്‌ലാമിക തീവ്രവാദികള്‍ ഇതിനെ തടയാനെന്ന നിലയില്‍ ഇസ്‌ലാമിക മൗലികവാദം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് ഇതിനുപിന്നില്‍. രണ്ട് കൂട്ടരും ചേര്‍ന്ന് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ഇസ്‌ലാമിക മതമൗലികവാദികളെ പ്രേത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് കിട്ടും എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇസ്‌ലാമിക സംഘടനകളെ യുഡിഎഫിന്റെ കുടക്കീഴില്‍ നിര്‍ത്താനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഘട്ടംമുതല്‍ ഉണ്ടായതാണിത്. പിന്നീട് കഴിഞ്ഞ തൃക്കാക്കര തിരഞ്ഞെടുപ്പില്‍ അത് പ്രകടമായി. ഈ നീക്കത്തെ തുറന്നുകാണിക്കും. രണ്ട് സംഘടനകളുടെയും പ്രവര്‍ത്തനം ഉണ്ടാക്കുന്ന അപകടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി തുറന്നുകാണിക്കും'.

'രാഷ്ട്രംതന്നെ അപകടകരമായ നിലയിലേക്കാണ് പോകുന്നത്. പാര്‍ലമെന്റില്‍ നിരവധി വാക്കുകള്‍ നിരോധിച്ചുള്ള ഉത്തരവ് രാജ്യം ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ്. പാര്‍ലമെന്റില്‍ അംഗങ്ങള്‍ എന്ത് സംസാരിക്കണമെന്ന് നിശ്ചയിക്കുന്ന സ്ഥിതി ഭാവിയില്‍ ഇവിടെയുണ്ടാകും. അടിയന്തരാവസ്ഥക്കാലത്തുപോലും സംഭവിക്കാത്ത അവസ്ഥയാണിത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കുന്നു. സര്‍ക്കാര്‍ താല്‍പര്യം മാത്രം പ്രചരിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ പിന്നില്‍. ജനങ്ങള്‍ അതിന് പകരം വഴികള്‍ കണ്ടുപിടിക്കും'-കോടിയേരി പറഞ്ഞു. 

Tags:    

Similar News