എസ്ബിഐയുടെ വിആര്‍എസ് സ്‌കീമിനെ അപലപിച്ച് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം

Update: 2020-09-07 07:26 GMT

ന്യൂഡല്‍ഹി: എസ്ബിഐ പ്രഖ്യാപിച്ച വിആര്‍എസ് സ്‌കീമിനെ അപലപിച്ച് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. സമ്പദ്ഘടന തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇത്തരമൊരു നയം നടപ്പാക്കുന്നത് അതീവ ക്രൂരമാണെന്ന് ചിദംബരം പറഞ്ഞു.

ചെലവുചുരുക്കല്‍ നടപടിയെന്ന നിലയില്‍ എസ്ബിഐ വിആര്‍എസ് സ്‌കീം കൊണ്ടുവരുന്നതായി വാര്‍ത്ത കണ്ടു. സാധാരണ സമയത്തുതന്നെ ഈ പദ്ധതി ചര്‍ച്ച ചെയ്യേണ്ടതാണ്. സമ്പദ്ഘടന തകരുന്ന തൊഴില്‍ച്ചുരുക്കമനുഭവിക്കുന്ന ഈ അസാധാരണ സമയത്ത് ഈ നടപടി ക്രൂരമാണ്- ചിദംബരം ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുതന്നെ തൊഴിലുകള്‍ വെട്ടിക്കുറക്കുകയാണ്. ഇതുപോലെ മറ്റ് കമ്പനികളും ചെറുകിട ഇടത്തരം കമ്പനികളും തുടങ്ങിയാല്‍ എന്തു സംഭവിക്കും. വിആര്‍എസ് പദ്ധതി സ്വമേധയാ തിരഞ്ഞെടുക്കേണ്ടതാണെന്ന് പറയുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്കു മുകളില്‍ സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയുണ്ട്. യഥാര്‍ത്ഥത്തില്‍ സ്വമേധയാ പിരിഞ്ഞുപോരലാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എണ്ണം കൃത്യമായി പറയാത്തത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു.

എസ്ബിഐ 30,000 പേരെ വിആര്‍എസ് വഴി ഒഴിവാക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. നിലവില്‍ എസ്ബിഐയില്‍ 2.49 തൊഴിലാളികളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 2.57 ലക്ഷമായിരുന്നു.

തൊഴിലുകള്‍ ഇല്ലാതാവുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്ത് 12 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതാവുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 

Tags:    

Similar News