കസ്റ്റമര്‍ സര്‍വീസ് മേഖലയിലെ സൗദിവല്‍ക്കരണം : തൊഴില്‍ നഷ്ടമാകുക 20000 പേര്‍ക്ക്

കസ്റ്റമര്‍ സര്‍വീസ് നല്‍കുന്ന കോള്‍സെന്ററുകളിലെ മുഴുവന്‍ തൊഴിലുകള്‍ക്കും സൗദിവല്‍ക്കരണ തീരുമാനം ബാധകമാണ്

Update: 2021-02-05 06:39 GMT

റിയാദ് : കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ ജോലി നഷ്ടമാകുക 20,000ത്തോളം പേര്‍ക്ക. സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹന്നദ് അല്‍ഈസ പറഞ്ഞു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്രത്യേകം തൊഴില്‍ കരാറുകള്‍ ഒപ്പുവെച്ച് സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിദൂര രീതിയില്‍ ജോലി ചെയ്യുന്ന 43,000 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തില്‍ പകുതിയോളം പേര്‍ കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.


വിദൂര രീതിയില്‍ ഉപഭോക്തൃ സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ദിവസങ്ങള്‍ക്കു മുമ്പ് ഉത്തരവിട്ടിരുന്നു. നേരിട്ട് തൊഴില്‍ കരാറുകള്‍ ഒപ്പുവെച്ചോ ഔട്ട്‌സോഴ്‌സിംഗ് വഴിയോ നിര്‍വഹിക്കുന്ന, ഡിസ്റ്റന്‍സ് രീതിയിലുള്ള കസ്റ്റമര്‍ സര്‍വീസ് തൊഴിലുകള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. കസ്റ്റമര്‍ സര്‍വീസ് നല്‍കുന്ന കോള്‍സെന്ററുകളിലെ മുഴുവന്‍ തൊഴിലുകള്‍ക്കും സൗദിവല്‍ക്കരണ തീരുമാനം ബാധകമാണ്. ടെലിഫോണ്‍, ഇമെയില്‍, ചാറ്റിംഗ്, സാമൂഹികമാധ്യമങ്ങള്‍, ഇന്ററാക്ടീവ് അടക്കമുള്ള സംവിധാനങ്ങളില്‍ ഡിസ്റ്റന്‍സ് രീതിയില്‍ കസ്റ്റമര്‍ സര്‍വീസ് നല്‍കുന്ന തൊഴിലുകളെല്ലാം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.




Tags: