സൗദിയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബിബി കണ്ടെത്തി

Update: 2022-10-25 03:33 GMT

റിയാദ്: സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബിബി കണ്ടെത്തി. ഒമിക്രോണ്‍ എക്‌സ് ബിബി വകഭേദം ഏതാനും പോസിറ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാവുന്ന എക്‌സ് ബിബിയെ കണ്ടെത്തിയത്. സൗദിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ-5, ബിഎ-2 തുടങ്ങിയ വകഭേദങ്ങളാണ് സാധാരണ കണ്ടുവരുന്നത്. രാജ്യത്ത് പകര്‍ച്ചപ്പനി, ജലദോഷം മൂലം ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ് ഇതിന് കാരണം.

രോഗലക്ഷണങ്ങളുടെ തീവ്രതയും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി പകര്‍ച്ചപ്പനി മറ്റൊരാളിലേക്ക് പടരുന്നതിന്റെ തോത് വ്യത്യസ്തമാണെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ അത്യാഹിത വിഭാഗങ്ങളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പകര്‍ച്ചപ്പനി ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കൊവിഡ് വാക്‌സിന്‍, സീസണല്‍ ഇന്‍ഫ്‌ലൂവന്‍സ വാക്‌സിന്‍ എന്നിവ സ്വീകരിക്കാത്തവര്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രായമുളളവരും വിട്ടുമാറാത്ത അസുഖമുളളവരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അതോറിറ്റി അറിയിച്ചു.

Tags:    

Similar News