സഊദി അറേബ്യ : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശിക്ഷ ഉയര്‍ത്തി

കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും.

Update: 2020-11-26 07:01 GMT

റിയാദ്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ സഊദി അറേബ്യ ഉയര്‍ത്തി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും അമ്പതിനായിരം റിയാല്‍ പിഴയുമാണ് പരമാവധി ശിക്ഷയെന്ന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ശാരീരികമോ മാനസികമോ ലൈംഗികമോ ആയ ഏത് ആക്രമണങ്ങള്‍ക്കും കടുത്ത ശിക്ഷ തന്നെ നല്‍കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു. ചുരുങ്ങിയത് ഒരു മാസം തടവും അയ്യായിരം റിയാല്‍ പിഴയും ലഭിക്കും.

കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. സ്ത്രീകള്‍ക്കെതിരെയുള്ള ഭീഷണി, ആശ്രിതത്വം, സ്‌പോണ്‍സര്‍ഷിപ്പ്, ജോലി എന്നിവയടക്കമുള്ളവയുമായി ബന്ധപ്പെട്ട രക്ഷാകര്‍തൃ ബന്ധം, അധികാരം, ഉത്തരവാദിത്വം എന്നിവ പരിധി മറികടന്നുള്ള പ്രവര്‍ത്തനം തുടങ്ങിയവയും സ്ത്രീകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനമായി കണക്കാക്കപ്പെടുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ വനിതകളെ ഉയര്‍ത്തികൊണ്ട് വരാനുള്ള കഠിന ശ്രമത്തിലാണ് ഭരണകൂടം. ഇതിന്റെ ഭാഗമായാണ് സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ശിക്ഷ ഉയര്‍ത്തിയത്.




Tags:    

Similar News