മണ്ഡലകാല പൂജക്കായി ശബരിമല നട തുറന്നു: ഭക്തര്‍ക്ക് നാളെ മുതല്‍ വെര്‍ച്വല്‍ ക്യൂവഴി പ്രവേശനം

Update: 2020-11-15 13:47 GMT

ശബരിമല: മണ്ഡലകാല പൂജക്കായി വൈകുന്നേരം 5 മണിക്ക് ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി വി കെ ജയരാജ് പോറ്റി, മാളികപ്പുറം മേല്‍ശാന്തി എം എന്‍ രാജികുമാര്‍ എന്നിവരുടെ അഭിഷേകച്ചടങ്ങുകള്‍ ഇന്ന് വൈകീട്ട് പൂര്‍ത്തിയാക്കും.

നാളെ മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കു ചെയ്ത ഭര്‍ക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്നിരുന്നെങ്കിലും രണ്ട് ദിവസങ്ങളിലും അയ്യപ്പഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കും സന്നിധാനത്തും പമ്പയിലും നിലക്കലും ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും 24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ്- 19 പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ക്ക് നിലക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. നെഗറ്റീവായവര്‍ക്ക് മലകയറാം അല്ലാത്തവരെ അടുത്തുള്ള ചികില്‍സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും. ആരോഗ്യവകുപ്പ് പുറത്തിറക്കിയ കൊവിഡ്- 19 സുരക്ഷാ മാനദണ്ഡങ്ങള്‍ ഭക്തര്‍ പൂര്‍ണമായും പാലിക്കണം.

മകരവിളക്ക് ഉല്‍സവത്തിനായി നട തുറക്കുന്നത് ഡിസംബര്‍ 30നാണ്. 2021 ജനുവരി 14ന് ആണ് മകരവിളക്ക്. 20ന് നട അടയ്ക്കും.

Similar News