ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി; 15 പേര്‍ക്കെതിരേ കേസെടുത്ത് പോലിസ്

Update: 2026-02-21 06:25 GMT

കൊല്ലം: ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന്‍ പൃഥ്വിരാജിനെ(23)ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടയിലാണ് അക്രമം നടന്നത്. തലയ്ക്ക് പരിക്കേറ്റ പൃഥ്വിരാജിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ശൂരനാട് പോലിസ് കേസെടുത്തു.

ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. പൃഥ്വിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കം മൂത്തതോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. ഇടിവള കൊണ്ടുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജിനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു.

സംഭവത്തില്‍ ശൂരനാട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളാണോ അതോ ഉല്‍സവവുമായി ബന്ധപ്പെട്ട പ്രാദേശിക തര്‍ക്കങ്ങളാണോ അക്രമത്തിന് പിന്നിലെന്ന് പോലിസ് പരിശോധിച്ചുവരികയാണ്. പൃഥ്വിരാജിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. എന്നാല്‍ വഴങ്ങില്ലെന്ന നിലപാടാണ് രാജി പ്രസാദ് സ്വീകരിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം തുടര്‍ന്നാല്‍ രാജിവെയ്ക്കുമെന്ന് രാജി പ്രസാദ് ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.

Tags: