കര്‍ഷകര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍: ശനിയാഴ്ച എസ്ഡിപിഐ പ്രതിഷേധദിനമായി ആചരിക്കുന്നു

Update: 2020-11-27 13:11 GMT

തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന 'ഡല്‍ഹി ചലോ മാര്‍ച്ചി'നെ സായുധസേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് നവംബര്‍ 28 ശനിയാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി കോര്‍പറേറ്റുകള്‍ക്കുവേണ്ടി കര്‍ഷകരെ ബലിയാടാക്കുന്ന അത്യന്തം അപകടകരമായ കര്‍ഷക നിയമങ്ങള്‍ നടപ്പാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ നട്ടെല്ല് തകര്‍ക്കുന്നതാണ് പുതിയ നിയമങ്ങള്‍. അതിനെതിരായ പോരാട്ടം കര്‍ഷകരുടെ മാത്രമല്ല രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരെ സേനയെ ഇറക്കി തോക്കിന്‍കുഴല്‍ കൊണ്ട് നേരിടാമെന്നത് മൗഢ്യമാണ്. ഇത് രാജ്യസ്നേഹികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. രാജ്യത്തെ തകര്‍ക്കുന്ന സംഘപരിവാര ഫാഷിസത്തെ ഈ പോരാട്ടത്തിലൂടെ നിഷ്‌കാസനം ചെയ്യുന്നതിനായി എല്ലാവരും ഐക്യപ്പെടണമെന്നും മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.

Tags: