ആവര്‍ത്തിക്കുന്ന ശിശുമരണം: സര്‍ക്കാര്‍ അനാസ്ഥ വെടിയണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2022-08-09 11:33 GMT

പാലക്കാട്: ആവര്‍ത്തിക്കുന്ന ശിശുമരണം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ വെടിയണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. അവസാനമായി ഷോളയൂര്‍ ഊത്തുക്കുഴിയില്‍ നടന്ന ശിശുമരണം കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ എന്നു മേനി നടിക്കുന്ന സംസ്ഥാനത്ത് ശിശുമരണനിരക്ക് വര്‍ധിക്കുന്നു എന്നത് ആശങ്കാജനകമാണ്.

താലൂക്ക് ആശുപത്രിയുള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും നോക്കുകുത്തിയാവുകയാണ്. ചികില്‍സയ്ക്കായി കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരുന്നതും സ്ഥിതി സങ്കീര്‍ണമാക്കുകയാണ്. കഴിഞ്ഞ ദിവസം കുട്ടി മരിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. മാതാവിനും ശിശുവിനും അടിയന്തര ചികില്‍സ അട്ടപ്പാടിയിലോ പാലക്കാടോ ലഭിക്കാതിരുന്നതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. മരുന്നും ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യവും കേരളത്തിന്റെ ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. ജനങ്ങളുടെ ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശിശുമരണം മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്രമായ പദ്ധതി നടപ്പാക്കണമെന്നും പാലക്കാട് ജില്ല വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ശരീഫ അബൂബക്കര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News