റീ പോളിങ് തീരുമാനം കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ആദ്യജയം: മുല്ലപ്പള്ളി

തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെലയും കള്ളവോട്ട് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ തയ്യാറാവണം

Update: 2019-05-16 14:08 GMT
തിരുവനന്തപുരം: കഴിഞ്ഞ അരനൂറ്റാണ്ടായി സംഘടിതവും ആസൂത്രിതവുമായി മലബാര്‍ മേഖലകളില്‍ നടക്കുന്ന കള്ളവോട്ടിനെതിരേ കോണ്‍ഗ്രസും യുഡിഎഫും നടത്തിവന്നിരുന്ന ധര്‍മയുദ്ധത്തിന്റെ ആദ്യവിജയമാണ് റീ പോളിങ് തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ കെപിസിസി സ്വാഗതം ചെയ്യുന്നു. റീ പോളിങിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്ത മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നടപടിയെ കെപിസിസി അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധവുമായി നടത്താന്‍ കര്‍ശന നടപടികളും ഇടപെടലുകളും ഇനിയും നടത്തണം. ധര്‍മടം ഉള്‍പ്പടെ കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍പെടുന്ന

    തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിലെലയും കള്ളവോട്ട് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത അംഗീകരിക്കൂ. പിണറായിലെ അമല ആര്‍സിയുപി സ്‌കൂളിലെയും വടകര നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ സ്വന്തം പഞ്ചായത്തിലെ 40, 41 ബൂത്തുകളിലേയും കാമറ ദൃശ്യങ്ങള്‍ പരിശോധിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ എല്ലാ നടപടികള്‍ക്കും കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാവും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോട് പോലിസിലെ തപാല്‍ വോട്ട് ക്രമക്കേട് അന്വേഷിക്കാന്‍ കൂടുതല്‍ സമയം ഡിജിപി ആവശ്യപ്പെട്ടതിനു പിന്നില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനും അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോവാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇതുസംബന്ധിച്ച അന്വേഷണം െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചപ്പോള്‍ തന്നെ നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുള്ളതാണ്. ബിഎല്‍ഒമാരെയും ഡെപ്യൂട്ടി തഹസിദാര്‍മാരേയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം നടത്തി. തിരഞ്ഞെടുപ്പിലെ ക്രമക്കേട് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച കെ സി ജോസഫ് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ തന്നെ സിപിഎമ്മിനു വേണ്ടി തിരഞ്ഞെടുപ്പ് അട്ടിമറി നടത്താന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനമെടുത്തിട്ടുണ്ടെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി.




Tags:    

Similar News