പ്രണയം നടിച്ച് പീഡനം; ആര്‍എസ്എസ് പ്രവര്‍ത്തകനും കൂട്ടാളികളും അറസ്റ്റില്‍

Update: 2022-04-29 04:15 GMT

പൊന്നാനി: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനും കൂട്ടാളികളും പിടിയിലായി. പൊന്നാനി കടവനാട് സ്വദേശി കൊരട്ടിയില്‍ നിഖില്‍ കുമാര്‍ (23), നിഖിലിന് വസ്ത്രവും മറ്റ് സൗകര്യങ്ങളും ഒരുക്കിയ പൊന്നാനി എംഎല്‍എ റോഡ് സ്വദേശി മാഞ്ചേരി ശരത് സതീശന്‍ (23), പൊന്നാനി മുക്കിലപീടിക സ്വദേശി തൈക്കാട് വളപ്പില്‍ വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ 19നാണ് പെണ്‍കുട്ടിയെ കാണാതായത്.

പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാള്‍ പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വാഹനം വാടകയ്‌ക്കെടുത്ത് പെണ്‍കുട്ടിയുമായി എറണാകുളം പാലാരിവട്ടത്തെത്തിയ പ്രതി വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിന്‍ മാര്‍ഗം സേലത്തുപോയി. പിന്നീട് ചിദംബരത്ത് അണ്ണാമലൈ യൂനിവേഴ്‌സിറ്റിക്ക് സമീപം വാടകവീടെടുത്ത് കഴിയുകയായിരുന്നു. ചിദംബരത്തുവച്ച് മൂന്നുദിവസം ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് മംഗളൂരുവിലെത്തിയ ഇവര്‍ വയനാട്ടിലെ വിവിധയിടങ്ങളില്‍ താമസിച്ചു.

വയനാടുനിന്ന് ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വയനാട് പോലിസിന്റെ സഹായത്തോടെ പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റുചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി വാട്‌സ് ആപ്പിലൂടെയും ഇന്റര്‍നെറ്റ് കോളിലൂടെയുമാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. നിഖില്‍കുമാര്‍ കടവനാട് വീട് ആക്രമിച്ച കേസുള്‍പ്പെടെ പൊന്നാനി സ്‌റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News