പൗരത്വ നിയമ ഭേദഗതിക്കെതിരായ റാലി; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നീക്കം അപഹാസ്യമെന്ന് എസ്ഡിപിഐ

ഇന്ത്യയൊട്ടാകെ കൊടുങ്കാറ്റ് കണക്കെ അടിച്ച് വീശുന്ന പൗരത്വ വിരുദ്ധ സമരയോരത്ത് മേശയും കസേരയുമിട്ട് നോക്ക് കൂലി വാങ്ങാനും സമര പോരാളികളോട് സമരം ചെയ്യാന്‍ രേഖ ആവശ്യപ്പെടാനും ഏതെങ്കിലും പാര്‍ട്ടി ഓഫിസില്‍ നിന്നും തീരുമാനമെടുത്ത് ആരംഭിച്ചതല്ല പൗരത്വ വിരുദ്ധ സമരം.

Update: 2019-12-29 04:30 GMT

പേരാമ്പ്ര: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്കിടയില്‍ സാമൂഹ്യ വിഭജനം തീര്‍ക്കാനുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണകൂടത്തിന്റെ നീക്കം അപഹാസ്യമാണെന്ന് എസ്.ഡി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മറ്റി ആരോപിച്ചു. വിവാദ നിയമത്തിലൂടെ മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും വിദേശികളെന്ന് മുദ്രകുത്തി കോണ്‍സണ്‍സ്‌ട്രേഷന്‍ ക്യാംപുകളില്‍ തള്ളാനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ ഇന്ത്യന്‍ തെരുവുകളും കാംപസുകളും സമരത്തെരുവുകളായി കത്തിക്കയറുമ്പോള്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ഗൂഢനീക്കം വഞ്ചനാത്മകമാണ്. ഇന്ത്യയൊട്ടാകെ കൊടുങ്കാറ്റ് കണക്കെ അടിച്ച് വീശുന്ന പൗരത്വ വിരുദ്ധ സമരയോരത്ത് മേശയും കസേരയുമിട്ട് നോക്ക് കൂലി വാങ്ങാനും സമര പോരാളികളോട് സമരം ചെയ്യാന്‍ രേഖ ആവശ്യപ്പെടാനും ഏതെങ്കിലും പാര്‍ട്ടി ഓഫിസില്‍ നിന്നും തീരുമാനമെടുത്ത് ആരംഭിച്ചതല്ല പൗരത്വ വിരുദ്ധ സമരം. ജാമിഅ മില്ലിയയുടെ തിരുമുറ്റത്ത് നിന്നും പുത്തന്‍ തലമുറ തിരി കൊളുത്തിയതാണി സമരാവേശം.

തട്ടമിട്ടവരും പൊട്ട് തൊട്ടവരും കുരിശു മാലയിട്ടവരും കലാകാരന്‍മാരും മതപണ്ഡിതന്‍മാരും രാഷട്രീയക്കാരുമെല്ലാം ഈ സമരത്തിന്റെ ഭാഗമാണ്. ഈ വൈവിധ്യങ്ങളോടെ തന്നെ പോരാട്ടം തുടരണമെന്നും ഇതിനിടയില്‍ പുതിയ രക്ഷാകര്‍തൃത്വം ചമഞ്ഞ് മുസ്‌ലിം സാമൂഹ്യ രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് സമരത്തെ നിര്‍വ്വീര്യമാക്കാനുള്ള ഇത്തരം മാറ്റി നിര്‍ത്തല്‍ ശ്രമങ്ങളെ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും എസ്.ഡി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഹമീദ് എടവരാട് അധ്യക്ഷ്യത വഹിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി, പി കെ അബൂബക്കര്‍, സി കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, സഹല്‍ മേപ്പയ്യൂര്‍, കുഞ്ഞമ്മത് പേരാമ്പ്ര സംസാരിച്ചു.


Tags: