ജെഎന്‍യു: വിദ്യാര്‍ഥകള്‍ക്കെതിരായ ലാത്തിച്ചാര്‍ജ്ജ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രാഗേഷ് എംപി

നാമിപ്പോഴും ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണ്, അല്ലാതെ ഫാഷിസ്റ്റ് ഹിന്ദുരാഷ്ട്രത്തിലല്ലെന്ന രാഗേഷിന്റെ പരാമര്‍ശത്തില്‍ സഭാ അധ്യക്ഷന്‍ പ്രകോപിതനാവുകയും സഭാരേഖകളില്‍ നിന്ന് ആ വാക്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.

Update: 2019-11-22 12:37 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കാനും വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായും ഇടപെടണമെന്ന് കെ കെ രാഗേഷ് എംപി. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന മൃഗീയമായ ലാത്തിച്ചാര്‍ജ്ജ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രാഗേഷ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാതെ ജെഎന്‍യുവില്‍ കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ അടിച്ചേല്‍പിച്ചിരിക്കുകയാണ്. സംഘടിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം, യോഗം ചേരാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം ഭരണഘടന ഉറപ്പുവരുത്തിയിട്ടുള്ള മൗലികാവകാശങ്ങളാണ്. എന്നാല്‍ ഇതെല്ലാം ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിച്ചുകൊണ്ട് പൗരാവകാശലംഘനമാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാമിപ്പോഴും ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണ്, അല്ലാതെ ഫാഷിസ്റ്റ് ഹിന്ദുരാഷ്ട്രത്തിലല്ലെന്ന രാഗേഷിന്റെ പരാമര്‍ശത്തില്‍ സഭാ അധ്യക്ഷന്‍ പ്രകോപിതനാവുകയും സഭാരേഖകളില്‍ നിന്ന് ആ വാക്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് മറ്റു കാര്യങ്ങളൊന്നും അവതരിപ്പിക്കാന്‍ അധ്യക്ഷന്‍ രാഗേഷിന് സമയം അനുവദിച്ചില്ല.

Tags:    

Similar News