രാജമല ദുരന്തം; മരണസംഖ്യ 52; ഇനി കണ്ടെത്താനുള്ളത് 19 പേരെ കൂടി

Update: 2020-08-12 03:32 GMT

ഇടുക്കി: മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുല്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. 19 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതില്‍ ഒമ്പത് കുട്ടികളും ഉണ്ടെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ നടത്തിയ തിരച്ചിലില്‍ പെട്ടിമുടിപ്പുഴയില്‍ നിന്നും മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു.

ഇതോടെ, കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 52 ആയി. ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. മൂന്ന് പേരെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു സംസ്‌കരിച്ചു. ദുരന്തഭൂമിക്ക് സമീപത്തു കൂടി ഒഴുകുന്ന പുഴയില്‍ നിന്നാണ് ഇന്നലെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തിങ്കളാഴ്ചയും പുഴയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

ദുരന്തഭൂമിയിലും മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടര്‍ന്നു. ദുരന്തമുഖത്തുനിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തി. എന്‍ഡിആര്‍.എഫ്, പോലിസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ്, റവന്യൂ, വിവിധ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തിരച്ചില്‍ തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ചെറു സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുന്നത്.





Tags:    

Similar News