കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇതു സംബന്ധിച്ച ചാറ്റുകളും കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
പ്രതിക്ക് ജാമ്യം നല്‍കരുതെന്നും സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുന്നയാളാണെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ ഒളിവിലാണെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാഹുല്‍ യുവതിയുടെ ഫ്‌ലാറ്റിലെത്തി ആത്മഹത്യാഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തിയതിനെതുടര്‍ന്നാണ് രാഹുലിന്റെ സുഹൃത്തായ ജോബിയില്‍ നിന്ന് ഗുളിക വാങ്ങേണ്ടിവന്നതെന്നാണ് യുവതിയുടെ മൊഴിയെന്നും ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. നോ ടു അറസ്റ്റ് ഹരജി സമര്‍പ്പിച്ചുകൊണ്ടായിരുന്നു വാദം. ഇതൊരു രാഷ്ട്രീയപ്രേരിത കേസാണെന്നാണ് പ്രതിഭാഗം അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാര്‍ വാദിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ചര്‍ച്ച അവസാനിപ്പിക്കാനും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ഈ കേസുണ്ടാക്കിയതെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യരുതെന്ന ഹരജി കോടതി ള്ളി.
ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്.
