'ബിജെപി വിടൂ, 'സിഎഎ വിരുദ്ധ' സര്‍ക്കാര്‍ രൂപീകരിച്ച് മുഖ്യമന്ത്രിയായി തുടരൂ': അസം മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ്

സോനോവലും എംഎല്‍എമാരും ബിജെപിയില്‍ നിന്ന് പുറത്തുവന്നാല്‍, സോനോവാളിനൊപ്പം ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുമെന്ന് സൈകിയ പറഞ്ഞു

Update: 2020-01-13 01:44 GMT

ഗുവാഹത്തി: കൂടെയുള്ള എംഎല്‍എമാര്‍ക്കൊപ്പം ബിജെപി വിട്ട് കോണ്‍ഗ്രസ് പിന്തുണയോടെ സംസ്ഥാനത്ത് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോട് അസം നിയമസഭാ പ്രതിപക്ഷ നേതാവ് ദെബബ്രത സൈകിയ. പുതിയ സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനും ബിജെപിക്കും എതിരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 10 മുതല്‍ സിഎഎ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സോനോവാല്‍ പാര്‍ട്ടി വിട്ടാല്‍ പിന്തുണയ്ക്കുമെന്ന് സൈകിയ വ്യക്തമാക്കിയത്.

സോനോവലും എംഎല്‍എമാരും ബിജെപിയില്‍ നിന്ന് പുറത്തുവന്നാല്‍, സോനോവാളിനൊപ്പം ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുമെന്ന് സൈകിയ പറഞ്ഞു. 'മുഖ്യമന്ത്രി, അസമിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ബിജെപി വിട്ട് 30 എംഎല്‍എമാരുമായി സ്വതന്ത്രരായി പുറത്തുവരണം. അസമില്‍ ബിജെപിക്കും പൗരത്വ (ഭേദഗതി)നിയമത്തിനും വിരുദ്ധമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കും.

അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്നും സൈകിയ വ്യക്തമാക്കി. വോട്ടെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപിയും സഖ്യകക്ഷിയായ അസം ഗണ പരിഷത്തും പരാജയപ്പെട്ടു. ആള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയനില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന നിരവധി മന്ത്രിമാരും എംഎല്‍എമാരും അസം അക്കോഡ് നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അസം അക്കോര്‍ഡ് നടപ്പാക്കുന്നതില്‍ വിമുഖ കാണിക്കുന്ന ബിജെപിക്കെതിരേ കലാപമുയര്‍ത്തി അവര്‍ പുറത്തുവരട്ടെ, ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ അവരെ പിന്തുണയ്ക്കുമെന്നും സൈകിയ പറഞ്ഞു.

Tags: