ലഖിംപൂര്‍ സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രി രന്ധാവ യുപിയിലേക്ക്

Update: 2021-10-04 01:04 GMT

ചണ്ഡിഗഢ്: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാരുടെ വാഹനവ്യൂഹം ഇടിച്ചുകയറി കര്‍ഷകപ്രതിഷേധക്കാര്‍ മരിക്കാനിടയായ സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി അപലപിച്ചു. സംഭവത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ എല്ലാവരും അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയെടുത്ത് ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും പ്രാഥമികവിവരങ്ങള്‍ ലഭ്യമാക്കാനുമായി ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ രന്ധാവയെ യുപിയിലേക്ക് അയക്കാനും തീരുമാനിച്ചു.

''കര്‍ഷകര്‍ മരിക്കാനിടയായ ലഖിംപൂര്‍ സംഭവത്തെ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ ദുഃഖം അറിയിക്കുന്നു. കൂടാതെ ഉപമുഖ്യമന്ത്രി രന്ധാവയെ യുപിയിലേക്ക് അയക്കുന്നുമുണ്ട്. ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തിന് ലഭ്യമായ എല്ലാ സഹായവും നല്‍കും''- ചന്നി ട്വീറ്റ് ചെയ്തു.

പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രന്ധാവയും സംഭവങ്ങളെ അപലപിച്ചു. ബിജെപി നേതാക്കളുടെ മുന്‍കയ്യില്‍ നടന്ന കൊലപാതകമാണ് ലഖിംപൂരിലേതെന്ന് അദ്ദേഹം ആരോപിച്ചു.

അകാലിദള്‍ നേതാവ് സുഖ്ബൂര്‍ സിങ് ബാദല്‍ സംഭവത്തെ അപലപിച്ചു. കര്‍ഷകരുടെ മുകളിലൂടെ കയറിയിങ്ങിയ വാഹനം ഓടിച്ചിരുന്ന ആഷിഷ് മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലചെയ്യപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധത്തിനെത്തിയ കര്‍ഷക സമരക്കാര്‍ക്കു നേരെ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനം കയറിയിറങ്ങിയാണ് നാല് കര്‍ഷകര്‍ മരിച്ചത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു. 

Tags:    

Similar News