പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ സൈക്കോളജിസ്റ്റ് പ്രഫ. ഗിരീഷിന് ആറുവര്‍ഷം കഠിന തടവ്

ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമായിരുന്നു ഡോ. ഗിരീഷ്. പോക്‌സോ കേസില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സൈക്കോളജിസ്റ്റിനെ ശിക്ഷിക്കുന്നത്

Update: 2022-02-05 11:53 GMT

തിരുവനന്തപുരം: പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സൈക്കോളജിസ്റ്റ് പ്രഫ. ഗിരീഷിന് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്കോളജി വിഭാഗം പ്രഫസറായിരുന്നു ഗിരീഷ്.

2017 ആഗസ്റ്റ് 14ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള തണല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്ന പരാതിയുമായാണ് കുടുംബം സൈക്കോളജിസ്റ്റിനെ സമീപിച്ചത്. കുട്ടിയെ പീഡിപ്പിച്ച പ്രതി ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി. മകന്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.

മാതാപിതാക്കള്‍ വിവരം ചൈല്‍ഡ്‌ലൈനില്‍ അറിയിക്കുകയായിരുന്നു. ഫോര്‍ട്ട് പോലിസ് സംഭവത്തില്‍ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാള്‍. ഈ സംഭവത്തില്‍ കേസ് വിചാരണ ഘട്ടത്തിലാണ്. നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു. സംഭവം ഒത്തുതീര്‍പ്പാക്കിയതാണ് അന്ന് ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം.

സംഭവം നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഗിരീഷ് പ്രവര്‍ത്തിച്ചിരുന്നത്. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമായിരുന്നു ഡോ. ഗിരീഷ്. പോക്‌സോ കേസില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സൈക്കോളജിസ്റ്റിനെ ശിക്ഷിക്കുന്നത്.

Tags:    

Similar News