ഓണ്‍ലൈന്‍ തട്ടിപ്പ് ശാലകളില്‍ പോലിസ് റെയ്ഡ്; സ്ത്രീകളടക്കം 19 പേരെ അറസ്റ്റ് ചെയ്തു

Update: 2026-02-04 11:07 GMT

പട്‌ന: ബിഹാറിലെ പട്‌നയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ശാലകളില്‍ പോലിസ് റെയ്ഡ് നടത്തി. സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ ആളുകളെ കബളിപ്പിച്ചിരുന്ന സംഘത്തിലെ 12 യുവതികളും ഏഴു പുരുഷന്മാരുമടക്കം 19 പേരെ അറസ്റ്റ് ചെയ്തു. സഗുണ മോര്‍, രൂപാസ്പൂര്‍ മേഖലകളിലെ ലഖന്‍ കുതിര്‍, വേദ് നഗര്‍, സൗഭാഗ്യ ശര്‍മ്മ പഥ് എന്നീ സ്ട്രീറ്റുകളിലുണ്ടായിരുന്ന സൈബര്‍ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഈ പ്രദേശങ്ങളില്‍ കോള്‍ സെന്ററുകളുടെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 19 ലാപ്‌ടോപ്പുകള്‍, ഒരു ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, 53 മൊബൈല്‍ ഫോണുകള്‍, 12 എടിഎം കാര്‍ഡുകള്‍, നിരവധി രേഖകള്‍ എന്നിവ പിടിച്ചെടുത്തതായി സൈബര്‍ പോലിസ് ഡിഎസ്പി സംഗീത അറിയിച്ചു. സൈബര്‍ കഫേകളുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രങ്ങളില്‍, ഇരകളെ കണ്ടെത്തുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നതായിരുന്നു യുവതികളുടെ ചുമതല. ബി2ബി സേവനങ്ങള്‍ വാഗ്ദാനം ചെയ്തും വിവിധ വെരിഫിക്കേഷനുകളുടെ പേരില്‍ ഫോണ്‍ വിളികള്‍ നടത്തിയും തട്ടിപ്പിന് തുടക്കം കുറിക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് പോലിസ് വ്യക്ഥമാക്കി.

പിടിയിലായ സ്ത്രീകള്‍ക്ക് പ്രതിമാസം 8,000 മുതല്‍ 10,000 രൂപ വരെ ശമ്പളം നല്‍കിയാണ് നിയമിച്ചിരുന്നതെന്നും, സംഘം കഴിഞ്ഞ 12 മുതല്‍ 18 മാസം വരെ സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്നും ഡിഎസ്പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന മറ്റ് അംഗങ്ങളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.

Tags: