കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ നിര്യാതനായി

പട്ടം ശ്രീ ഉത്രാടം തിരുന്നാള്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

Update: 2021-01-02 16:37 GMT

തിരുവനന്തപുരം: പ്രശസ്ത കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (82) നിര്യാതനായി. പട്ടം ശ്രീ ഉത്രാടം തിരുന്നാള്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 1936 മാര്‍ച്ച് 25 ന് കുട്ടനാട്ടില്‍ നീലമ്പേരൂര്‍ വില്ലേജില്‍ മാധവന്‍പിള്ളയുടെയും പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു. ഗണിതശാസ്ത്രത്തില്‍ ബിരുദവും സ്ഥിതിവിവരഗണിതത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി. വ്യവസായ വകുപ്പില്‍ റിസര്‍ച്ച് ഓഫീസറായി.

കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ചമത എന്ന കാവ്യ സമാഹാരത്തിന് 2000 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. എംഗല്‍സിന്റെ കവിതകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സ്‌നേഹപൂര്‍വ്വം മീര എന്ന സിനിമക്കായി ഗാനങ്ങളും രചിച്ചു. മൗസലപര്‍വ്വം എന്ന കാവ്യഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം (1991), പാഴ്കിണര്‍ എന്ന കാവ്യഗ്രന്ഥത്തിന് മൂലൂര്‍ സ്മാരക പുരസ്‌കാരം (1998), കിളിയും മൊഴിയും എന്ന ബാലകവിതാ ഗ്രന്ഥത്തിന് സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം (1998) എന്നിവ ലഭിച്ചു. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു.

ഭാര്യ: കെ എല്‍ രുഗ്മിണി ദേവി. മക്കള്‍: എം ദീപുകുമാര്‍, എം ഇന്ദുലേഖ. ചമത, ഇതിലേ വരിക, ഈറ്റിലം, ചിത, ഉറങ്ങുംമുന്‍പ്, അമരന്‍, ഫലിത ചിന്തകള്‍ തുടങ്ങിയവയാണ് കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2000), കണ്ണശ്ശപുരസ്‌ക്കാരം 2012, സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം, അബുദാബി ശക്തി അവാര്‍ഡ്, 'കനകശ്രീ' (1989) തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Tags:    

Similar News