പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല: കെ സുധാകരന്‍

രാഷ്ട്രീയത്തില്‍ മാത്രമാണ് പിണറായി എതിരാളി. രാഷ്ട്രീയത്തിലല്ലാതെ അദ്ദേഹത്തെ ശത്രുതാ മനോഭാവത്തില്‍ ഒരിക്കലും കണ്ടിട്ടില്ല

Update: 2021-02-05 08:23 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെങ്കിലും ബഹുമാനം അര്‍ഹിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് പരാമര്‍ശിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും നിലപാട് തിരുത്തിയ സാഹച്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിന് സിപിഎം കാര്‍ പ്രതികരിച്ചത് വ്യാഴാഴ്ചയാണ്. രണ്ടു ദിവസം കഴിഞ്ഞ് സിപിഎം കാര്‍ രംഗത്തുവരാന്‍ കാരണം ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോള്‍ ഉസ്മാന്‍ ഒരാവശ്യവുമില്ലാത്ത കാര്യത്തില്‍ ഇടപെട്ടു. ഇപ്പോള്‍ തെറ്റു മനസ്സിലാക്കി അവരത് തിരുത്തി. ആദരവോടെ അത് സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവും അദ്ദേഹം പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാര്‍ട്ടി വൈകിയാണെങ്കിലും മുഖ്യമന്ത്രിക്കെതിരെ താന്‍ പറഞ്ഞകാര്യങ്ങള്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ താന്‍ ജാതി പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. തൊഴില്‍ പറഞ്ഞാല്‍ ആക്ഷേപിക്കലാകുമോ. അതില്‍ എന്താണ് അപമാനം. ഓരോ ആളുടെയും വളര്‍ന്ന സാഹചര്യങ്ങള്‍ അവരുടെ ദര്‍ശനങ്ങളെ സ്വാധീനിക്കും. തൊഴില്‍ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


രാഷ്ട്രീയത്തില്‍ മാത്രമാണ് പിണറായി എന്റെ എതിരാളി. രാഷ്ട്രീയത്തിലല്ലാതെ അദ്ദേഹത്തെ ശത്രുതാ മനോഭാവത്തില്‍ ഒരിക്കലും കണ്ടിട്ടില്ല. മുന്‍പ് പിണറായിയെക്കുറിച്ച് ആക്ഷേപങ്ങള്‍ വന്നപ്പോള്‍ തിരുത്തിയിട്ടുള്ള ആളാണ് താന്‍. പിണറായി അഴിമതിക്കാരന്‍ ആയപ്പോഴാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.


ഗൗരിയമ്മയെ ഇഎംഎസും കോണ്‍ഗ്രസ് നേതാവ് കുട്ടപ്പനെ നായനാരും ജാതിപറഞ്ഞ് അപമാനിച്ചിട്ടില്ലേ. ഷാനിമോളെയും ലതികാ സുഭാഷിനെയും രമ്യ ഹരിദാസിനെയും അപമാനിച്ചിട്ടില്ലേ. എന്‍കെ പ്രേമചന്ദ്രനെ അടക്കം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും നമ്മുടെ മുന്നിലില്ലേ. ബിഷപ്പിനെക്കുറിച്ച് പറഞ്ഞത് പിണറായി തിരുത്തിയോ. സ്വാതന്ത്ര്യ സമര സേനാനി ഗോപാലനെ അട്ടംപരതി ഗോപാലന്‍ എന്നു വിളിച്ചയാളാണ് പിണറായി. അദ്ദേഹം എപ്പോഴെങ്കിലും അത് തിരുത്തിയിട്ടുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.




Tags:    

Similar News