ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി; തീരുമാനം സ്വാഗതം ചെയ്ത് സമസ്ത

Update: 2021-02-11 04:29 GMT

തിരുവനന്തപുരം: മദ്‌റസകള്‍ ഉള്‍പ്പെടെ മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സമസ്ത സ്വാഗതം ചെയ്തു. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതായും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ് ല്യാര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ആവശ്യമായിരുന്നു. ഇത് മാറ്റി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കെട്ടിടനിയമങ്ങള്‍ പാലിച്ചുള്ള എല്ലാ അപേക്ഷകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് വന്നാല്‍ അനുമതി ലഭിക്കും. ഒരു കെട്ടിടം എന്ന രീതിയില്‍ പാലിക്കേണ്ട നിയമചട്ടങ്ങള്‍ മാത്രമായിരിക്കും ആരാധനാലയത്തിനു അനുമതി നല്‍കുമ്പോള്‍ ഇനി പരിഗണിക്കുക.

Tags:    

Similar News