പാലത്തായി കേസ് പ്രതിക്ക് പരോള്‍: പ്രതി സംഘപരിവാറുകാരനെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക കരുതല്‍; വിമന്‍ ഇന്ത്യ മൂവ്മെന്റ്

Update: 2026-02-23 11:45 GMT

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിലെ പ്രതിയായ സംഘപരിവാര നേതാവ് പത്മരാജന് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി ഇരയോടും കുടുംബത്തോടും കാണിക്കുന്ന കടുത്ത അനീതിയാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍. പിഞ്ചുബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിക്കപ്പെട്ട പത്മരാജന് ശിക്ഷാ കാലാവധിക്കിടയില്‍ പ്രത്യേക പരിഗണന നല്‍കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അവര്‍ പറഞ്ഞു. എത്ര ഭീകരമായ കുറ്റകൃത്യമാണെങ്കിലും പ്രതി സംഘപരിവാറുകാരനാണെങ്കില്‍ ഇടതു സര്‍ക്കാരിന്റെയും പോലിസിന്റെയും പ്രത്യേക കരുതലുണ്ടാവും എന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നതാണ് ഈ സംഭവം.

കേസിന്റെ തുടക്കം മുതല്‍ സംഘപരിവാര നേതാവായ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസും സര്‍ക്കാരും സ്വീകരിച്ചതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ പരോള്‍ നടപടി. പ്രതി പുറത്തിറങ്ങുന്നത് അതിജീവിതയുടേയും കുടുംബത്തിന്റേയും സുരക്ഷയെ ബാധിക്കുമെന്നും അവരെ മാനസികമായി തകര്‍ക്കുമെന്നും അവര്‍ ആശങ്ക രേഖപ്പെടുത്തി. ഭരണസ്വാധീനം ഉപയോഗിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് ജനാധിപത്യത്തിന് അപമാനമാണ്. സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലമാകുന്ന സര്‍ക്കാര്‍, ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പത്മരാജന്റെ പരോള്‍ ഉടന്‍ റദ്ദാക്കണമെന്നും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും സുനിത നിസാര്‍ ആവശ്യപ്പെട്ടു.

Tags: