നോമ്പെടുത്ത് വിമാനം പറത്തരുതെന്ന് പൈലറ്റുമാരോട് പാക് എയര്‍ലൈന്‍സ്

നോമ്പിന്റെ പ്രാധാന്യത്തേയും അതന്റെ ഫലങ്ങളേയും വില കുറച്ചു കാണുകയല്ലെന്നും എന്നാല്‍ നോമ്പെടുത്ത് വിമാനത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു

Update: 2021-04-11 04:19 GMT

കറാച്ചി: റമദാനില്‍ നോമ്പെടുത്തുകൊണ്ട് ജോലിക്കെത്തരുതെന്ന് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഎഎ) പൈലറ്റ്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോമ്പിന്റെ പ്രാധാന്യത്തേയും അതന്റെ ഫലങ്ങളേയും വില കുറച്ചു കാണുകയല്ലെന്നും എന്നാല്‍ നോമ്പെടുത്ത് വിമാനത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ചെറിയ പാളിച്ചകള്‍ പോലും വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും സൂചിപ്പിക്കുന്നുണ്ട്.


ഫ്‌ളൈറ്റ് ക്യാപ്റ്റന്‍മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാര്‍ക്കും നോമ്പെടുക്കാന്‍ പാടില്ലെന്ന വിലക്ക് കര്‍ശനമായിരിക്കും. ക്യാബിന്‍ ക്രൂ അംഗങ്ങളെ നോമ്പെടുത്തുകൊണ്ട് വിമാനം പറത്താന്‍ അനുവദിക്കില്ലെന്ന് ചീഫ് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ക്യാപ്റ്റന്‍ അര്‍ഷാദ് ഖാന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നോമ്പെടുക്കുകയാണെങ്കില്‍ അഡ്മിനിസ്‌ട്രേഷനെ മുന്‍കൂട്ടി അറിയിക്കണം. ബോയിംഗ് 777, എയര്‍ബസ് 320, എടിആര്‍ വിമാനങ്ങളിലെ ക്യാപ്റ്റന്‍മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാര്‍ക്കും നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ വിശുദ്ധ റമദാന്‍ 14 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Tags: