സൗദിയില്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികള്‍ക്ക് മാത്രം

Update: 2023-02-14 04:24 GMT

റിയാദ്: സൗദിയില്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേല്‍നോട്ടവും സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നു. ആശുപത്രികള്‍, ക്ലിനിക്കുകള്‍, റേഡിയോളജി സെന്ററുകള്‍, ലബോറട്ടറികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും ചട്ടം ബാധകമാവും. ഇതുസംബന്ധിച്ച നിയമഭേദഗതികള്‍ക്ക് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കി. പുതിയ മാറ്റമനുസരിച്ച് സ്ഥാപന ഉടമസ്ഥാവകാശമുള്ള സ്വദേശി അതത് മേഖലയില്‍ വൈദഗ്ധ്യമുള്ള ഡോക്ടറോ പ്രൊഫഷണലോ ആയിരിക്കണം.

കൂടാതെ അതേ സ്ഥാപനത്തില്‍ മുഴുവന്‍ സമയം മേല്‍നോട്ടം വഹിക്കുന്ന ആളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിവിധ കാറ്റഗറികളില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമാണ് നിബന്ധനകള്‍. എന്നാല്‍, ഈ ചട്ടങ്ങളില്‍ ഏതെങ്കിലും ഒന്ന് നിറവേറ്റാന്‍ സാധിക്കാതെ വന്നാല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി ഒരു വിദേശിയെ സൂപ്പര്‍വൈസറായി നിയമിക്കാന്‍ അനുവാദമുണ്ടായിരിക്കും. അന്താരാഷ്ട്ര ആരോഗ്യകേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും അവയുടെ ശാഖകള്‍ക്കും ഇതില്‍ ഇളവുണ്ട്. കൂടാതെ നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, വിദേശ നിക്ഷേപ കമ്പനികള്‍ക്കും പുതിയ ചട്ടങ്ങള്‍ ബാധകമാവില്ല.

Tags:    

Similar News