തോറ്റത് വോട്ടര്‍മാര്‍ അവധി ആഘോഷിക്കാന്‍ പോയതിനാല്‍; വിചിത്ര വാദവുമായി ഹരിയാനയിലെ ബിജെപി നേതാവ്

വോട്ടര്‍മാരില്‍ പലരും അവധി ആഘോഷിക്കാനായി പല സ്ഥലങ്ങളിലേക്ക് പോയതാണ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിനുള്ള ഒരു കാരണമെന്ന് സഞ്ജയ് ശര്‍മ പറഞ്ഞു.

Update: 2020-12-31 17:03 GMT

ഛണ്ഡീഗഢ്: ഹരിയാനയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് വിചിത്രമായ ന്യായീകരണവുമായി ബിജെപി നേതാവ് സഞ്ജയ് ശര്‍മ. വോട്ടര്‍മാരില്‍ പലരും അവധി ആഘോഷിക്കാനായി പല സ്ഥലങ്ങളിലേക്ക് പോയതാണ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിനുള്ള ഒരു കാരണമെന്ന് സഞ്ജയ് ശര്‍മ പറഞ്ഞു.

'ഡിസംബര്‍ 25, 26, 27 തീയതികള്‍ അവധി ദിവസങ്ങളാണ്. ഡിസംബര്‍ വര്‍ഷത്തിന്റെ അവസാന മാസം കൂടിയാണ്. പലരും അവധി ആഘോഷിക്കാനായി ദീര്‍ഘദൂര യാത്രകളിലാണുള്ളത്. നിര്‍ഭാഗ്യവശാല്‍ ബിജെപിയുടെ വോട്ട് ബാങ്കായവരില്‍ പലരും ഇത്തരത്തില്‍ അവധിയിലാണുള്ളത്. അവരാരും വോട്ട് ചെയ്യാനെത്തിയില്ല' -സഞ്ജയ് ശര്‍മ പറഞ്ഞു.

ഹരിയാനയില്‍ അംബാല, പഞ്ചകുള, സോനിപത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും രേവാരി മുന്‍സിപ്പല്‍ കൗണ്‍സില്‍, സാംപ്ല, ധരുഹേര, ഉക്കലന മുന്‍സിപ്പല്‍ കമ്മിറ്റികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി ജെജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. തിരഞ്ഞെടുപ്പില്‍ മൂന്നില്‍ ഒരു കോര്‍പറേഷനില്‍ മാത്രമാണ് ബിജെപി- ജെജെപി സഖ്യത്തിന് വിജയിക്കാനായത്. ബാക്കിയിടങ്ങളില്‍ ഭരണപക്ഷത്തിന് കാലിടറിയിരുന്നു.

Tags:    

Similar News