പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തണം; പെഗാസസില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: മമത ബാനര്‍ജി

ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒപ്പം നിര്‍ത്തി സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മമതയെന്നാണ് സൂചന

Update: 2021-07-28 13:15 GMT
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മമത പ്രതിപക്ഷ ഐക്യമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തിയത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


അഞ്ചുദിവസം ഡല്‍ഹിയില്‍ തുടരുന്ന മമത, ചൊവ്വാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും.

പെഗാസസ് വിഷയത്തിലൂടെ പ്രതിപക്ഷ ഐക്യം ശക്തമാക്കണമെന്നാണ് മമത ആവശ്യപ്പെടുന്നത്. പെഗാസസ് അതിശക്തമായൊരു വൈറസാണ്. രാജ്യ സുരക്ഷ അപകടത്തിലാണ്. ആര്‍ക്കും സ്വാതന്ത്ര്യമില്ല. അഭിഷേക് ബാനര്‍ജിയുടെയും പ്രശാന്ത് കിഷോറിന്റെയും ഫോണുകള്‍ ചോര്‍ത്തപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഒപ്പം നിര്‍ത്തി സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മമതയെന്നാണ് സൂചന. അടുത്ത് തന്നെ ചില സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് .പ്രതിപക്ഷം തുടര്‍ച്ചയായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ യോജിച്ച് നീങ്ങാന്‍ കഴിയുമെന്നും മമത പറഞ്ഞു.

Tags:    

Similar News