യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ ആക്രമണം കേരളത്തിന് അപമാനം: ഉമ്മന്‍ ചാണ്ടി

കാംപസില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നും ആ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

Update: 2019-07-12 16:05 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവം വിദ്യാര്‍ഥിസമൂഹത്തിനും കേരളത്തിനും അപമാനകരമാണെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. കാംപസില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നും ആ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും കേരളത്തിനും തന്നെ അപമാനമാകുന്ന സംഭവങ്ങളാണ് ഇവിടെ നടമാടുന്നത്. ഇതു മനസ്സിലാക്കി 1992ല്‍ താന്‍ അവതരിപ്പിച്ച ബജറ്റില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി ക്ലാസ്സ് കാര്യവട്ടത്തേക്കു മാറ്റാന്‍ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കി. കാര്യവട്ടത്ത് സര്‍ക്കാര്‍ കോളേജ് തുടങ്ങി. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ത്തന്നെ തുടര്‍ന്നു. വളരെ നല്ല അന്തരീക്ഷം വന്നതാണ്.പക്ഷേ അതുകഴിഞ്ഞുവന്ന ഇടതുപക്ഷ സര്‍ക്കാര്‍ കാര്യവട്ടം കോളേജ് അവിടെ നിലനിര്‍ത്തിയെങ്കിലും വീണ്ടും യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രി ക്ലാസ്സുകള്‍ തുടങ്ങി.' അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥിരാഷ്ട്രീയമെന്നാല്‍ കലാപരാഷ്ട്രീയമെന്നോ സംഘര്‍ഷ രാഷ്ട്രീയമെന്നോ അല്ലെന്നും അദ്ദേഹം പറഞ്ഞു. 'അത് ജനാധിപത്യത്തിന്റെ ഒരു പരിശീലനക്കളരിയായി മാറണം.അതുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ തെറ്റു തിരുത്തണം. അല്ലെങ്കില്‍ ഈ ഭവിഷ്യത്ത് അവര്‍ക്കുതന്നെ ഒരു വിനയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News