ഒമിക്രോണ്‍; മൂന്നാം തരംഗത്തിന് സാധ്യത; ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന

Update: 2021-12-07 08:53 GMT

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാമത്തെ കൊവിഡ് തരംഗം തള്ളിക്കളയാനാവില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയാ ഐഎംഎ. മുന്‍നിര പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തര്‍, പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ എന്നിവര്‍ക്ക് വീണ്ടും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

12-18 വയസ്സുകാര്‍ക്കു കൂടി വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് രണ്ടക്കത്തിലാണ് നില്‍ക്കുന്നത്, താമസിയാതെ ഉയര്‍ന്നേക്കാം.

ഇതുവരെ ലഭിച്ച വിവരമനുസരിച്ച് പ്രസരസാധ്യത വളരെയേറെയുളളതും കൂടുതല്‍ പേരിലേക്ക് പകരാന്‍ ഇടയുള്ളതുമാണ് പുതിയ വകഭേദം. ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാം- ഐഎംഎ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ ഇതുവരെ 126 കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ അമ്പത്ശതമാനത്തോളം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഒമിക്രോണ്‍ ഇന്ത്യയിലും എത്തിയത്.

രാജ്യത്ത് 23 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ പത്തും മഹാരാഷ്ട്രയിലാണ്. ആഫ്രിക്കയില്‍ നിന്ന് മടങ്ങിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ യുഎസ്സില്‍നിന്ന് വന്നയാളാണ്.

Tags:    

Similar News