സര്‍വകലാശാലകളിലെ മാര്‍ക്ക്ദാനം: അനര്‍ഹ ബിരുദങ്ങള്‍ റദ്ദാക്കണമെന്ന് നോര്‍ക്ക

സാധുവല്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരേ നോര്‍ക്ക നടപടിയും തുടങ്ങി.

Update: 2019-12-11 03:12 GMT

തിരുവനന്തപുരം: കേരള, എംജി സര്‍വകലാശാലകളില്‍ നിന്നു അനധികൃതമായി ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലകള്‍ക്ക് നോര്‍ക്ക കത്തുനല്‍കി. അതേസമയം, സാധുവല്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരേ നോര്‍ക്ക നടപടിയും തുടങ്ങി.

എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിലൂടെ 123 പേര്‍ ബിടെക് പരീക്ഷ പാസായതായി കണ്ടെത്തിയിരുന്നു. കേരളയില്‍ 30 കോഴ്‌സുകളിലായി 727 പേരുടെ മാര്‍ക്കില്‍ തിരിമറി നടന്നതായാണ് കണ്ടെത്തിയത്. ഇതില്‍ 390 പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി. വിദേശത്തു ജോലിക്ക് പോകേണ്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സാണ്.

നിരവധി പേര്‍ അനര്‍ഹമായി നേടിയ സര്‍ട്ടിഫിക്കറ്റുമായി വിദേശങ്ങളില്‍ വിവിധ ജോലികളിലാണ്. ഇവര്‍ ആരൊക്കയാണെന്ന് കണ്ട് പിടിച്ച് ബന്ധപ്പെട്ട തൊഴില്‍ സ്ഥാപനങ്ങളെ അറിയിക്കും. നിരവധി പേര്‍ ദൈനംദിനം നോര്‍ക്കയുടെ ഓഫിസിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനായി എത്തുന്നു. ഇവരില്‍ ആരൊക്കെയാണ് അനര്‍ഹമായി ബിരുദം നേടിയെതെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ട് അനര്‍ഹ ബിരുദം നേടിയവരുടെ മുഴുവന്‍ വിശദാംശങ്ങളും നോര്‍ക്ക സര്‍വകലാശാല രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടു.

ബിരുദം റദ്ദാക്കാനുള്ള നടപടി ആരംഭിക്കാനും രജിസ്ട്രാര്‍മാര്‍ക്ത് നല്‍കിയ കത്തില്‍ നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി പറയുന്നു. സര്‍വ്വകലാശാലകള്‍ വിശദാംശങ്ങള്‍ നല്‍കാന്‍ വൈകിയാല്‍ വിദേശത്ത് ജോലിക്കു പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ തടസപ്പെടുമെന്നും നോര്‍ക്ക മുന്നറിയിപ്പ് നല്‍കുന്നു.


Tags:    

Similar News