കൊവിഡ് രോഗികളുടെ മേല്‍ പരീക്ഷണം വേണ്ട; പ്രവര്‍ത്തനക്ഷമമല്ലാത്ത വെന്റിലേറ്ററുകള്‍ മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുംബൈ ഹൈക്കോടതി

Update: 2021-06-02 17:15 GMT

മുംബൈ: പ്രവര്‍ത്തനക്ഷമമല്ലാത്ത വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് രോഗികളുടെ ജീവന്‍ വച്ച് പരീക്ഷണം നടത്തേണ്ടെന്ന് മുംബൈ ഹൈക്കോടതി. പ്രവര്‍ത്തനക്ഷമമല്ലാത്തവ മാറ്റി പുതിയത് വെക്കണം. കൊവിഡ് രോഗികളില്‍ പരീക്ഷണം നടത്തി അവരുടെ ജീവന്‍ കളയാനാവില്ലെന്ന് കോടതി ശാസിച്ചു.

ജസ്റ്റിസ് ആര്‍ വി ഗുഗെ, ബി യു ദേബ്ദാര്‍ തുടങ്ങിയവര്‍ അംഗങ്ങളായ ബെഞ്ചാണ് കേന്ദ്രത്തിനെതിരേ കടുത്ത നിലപാടെടുത്തത്. കേന്ദ്ര ഫണ്ടില്‍ നിന്ന് മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളാണ് വ്യാപകമായി പ്രവര്‍ത്തനക്ഷമമല്ലാതെ കണ്ടത്. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നൂറോളം വെന്റിലേറ്ററുകളിലാണ് കേടുപാടുകള്‍ കണ്ടതെന്ന് കഴിഞ്ഞ ആഴ്ച സംസ്ഥാനത്തിനുവേണ്ടി ഹാജരായ ഡിആര്‍ കലേ പറഞ്ഞിരുന്നു. പ്രശ്‌നം കാണുന്നതുകൊണ്ട് അവ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.

എന്നാല്‍ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ അറിയാത്തതിന്റെ പ്രശ്‌നമാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു. വെന്റിലേറ്ററുകള്‍ പരിശോധിക്കാന്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെയും സഫ്ദര്‍ജുങ് ആശുപത്രിയിലേയും വിദഗ്ധര്‍ വ്യാഴാഴ്ച മുംബൈയിലെത്തുന്നുണ്ട്.

കേടുവന്ന വെന്റിലേറ്ററുകള്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചുനല്‍കാനാവുമെന്നും അതിന്റെ ബാധ്യത അവര്‍ക്കാണെന്നും സിങ് പറഞ്ഞു. ഇപ്പോള്‍ ഉപയോഗത്തിലില്ലാത്തതിനാല്‍ ജീവന് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേടായ വെന്റിലേറ്ററുകള്‍ മാറ്റി പ്രവര്‍ത്തനക്ഷമമായവ എത്തിക്കുന്നത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്ന് കോടതി ഓര്‍മിപ്പിച്ചു.

Tags:    

Similar News