ബാധ്യത തീര്‍ത്തെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; നേതാക്കള്‍ ആരും വിളിച്ചില്ലെന്ന് ആത്മഹത്യ ചെയ്ത എന്‍ എം വിജയന്റെ മരുമകള്‍

Update: 2025-09-24 09:18 GMT

വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി പ്രസിഡന്റായിരുന്ന എന്‍ എം വിജയന്റെ കുടിശ്ശിക അടച്ചുതീര്‍ത്തെന്ന വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് മരുമകള്‍ പത്മജ. ഈ നിമിഷം വരെ തങ്ങളെ ഒന്നും അറിയിച്ചിട്ടില്ലെന്നും ഇതുവരെ പാര്‍ട്ടിയിലെ ആരും കോണ്‍ടാക്ട് ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച പിതാവിന്റെ കുടിശ്ശിക പാര്‍ട്ടി അടച്ചുതീര്‍ക്കണമെന്നത് പാര്‍ട്ടിയുടെ ബാധ്യത തന്നെയാണെന്നും എന്നാല്‍ അതിന് കുറെ ബുദ്ധിമുട്ടേണ്ടി വന്നന്നെന്നും അവര്‍ പറഞ്ഞു.

ബത്തേരി ബാങ്കിലെ 60 ലക്ഷം കുടിശ്ശികയാണ് കെപിസിസി അടച്ചു തീര്‍ത്തത്. കുടിശ്ശിക അടച്ചില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് എന്‍ എം വിജയന്റെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു.2007 നവംബര്‍ 17നാണ് എന്‍ എം വിജയന്‍ 10 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നത് എന്നാണ് റിപോര്‍ട്ടുകള്‍. ഒഡിയായി നല്‍കിയ വായ്പ 3 വര്‍ഷത്തിനു ശേഷം പുതുക്കി 15 ലക്ഷം രൂപയാക്കി.2014 സെപ്റ്റംബര്‍ 1ന് വീണ്ടും 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി.2017 നവംബര്‍ 10ന് ബിസിനസ് വായ്പ കാര്‍ഷികവായ്പയാക്കി മാറ്റി.2019 ഡിസംബര്‍ 31ന് ഇത് 40 ലക്ഷമാക്കി ഉയര്‍ത്തി. 2021 ഏപ്രില്‍ 26നാണ് വായ്പ അവസാനമായി പുതുക്കിയത്. പിന്നീട് വായ്പയിലേക്ക് ഒരു തുകയും അടച്ചിട്ടില്ല. പാര്‍ട്ടിക്കു വേണ്ടിയാണ് കടബാധ്യതയുണ്ടായതെന്ന് അത്മഹത്യാകുറിപ്പില്‍ വ്യക്തമാണെന്ന് മരുമകള്‍ കോണ്‍ഗ്രസ് നേതൃത്യത്തെ അറിയിച്ചിരുന്നു.

ഡിസംബര്‍ 24നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. പത്തു ദിവസത്തിനുശേഷമാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

Tags: