ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം: അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ഒരു അധ്യയന വര്‍ഷത്തില്‍ ചെന്നൈ ഐഐടിയില്‍ നടന്ന ആറാമത്തെ ദുരൂഹ മരണമാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Update: 2019-11-17 09:51 GMT

ന്യൂഡല്‍ഹി: ചെന്നൈ ഐഐടിയില്‍ നടന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഒരു അധ്യയന വര്‍ഷത്തില്‍ ചെന്നൈ ഐഐടിയില്‍ നടന്ന ആറാമത്തെ ദുരൂഹ മരണമാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനങ്ങളെ സംബന്ധിച്ചും വിവേചനത്തെ സംബന്ധിച്ചും സമഗ്രമായ ചര്‍ച്ചയും അന്വേഷണവും ഉണ്ടാകണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഇതു സംബന്ധിച്ച നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി.

ഡിഎംകെ നേതാവ് ടി ആര്‍ ബാലു, ചെന്നൈ ഐഐടിയില്‍ തുടര്‍ച്ചയായി നടക്കുന്ന മരണങ്ങള്‍ ഗുരുതരമാണെന്നും ഭയവിഹ്വലമായ അന്തരീക്ഷമാണ് ഐഐടിയില്‍ നിലനില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയുടെ ഭാഗമാണിതെന്ന് ടി ആര്‍ ബാലു ചൂണ്ടിക്കാട്ടിയപ്പോള്‍ എഐഡിഎംകെ അംഗങ്ങള്‍ എതിര്‍ത്തു പ്രതിഷേധം പ്രകടിപ്പിച്ചു. സിപിഎം അംഗം ടി കെ രംഗരാജനും ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നേരിട്ടുള്ള അന്വേഷണത്തിന് ചെന്നൈയിലേക്ക് പോയിട്ടുണ്ടെന്ന് യോഗത്തില്‍ സംബന്ധിച്ച പാര്‍ലമെന്ററികാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News