മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ ഒബിസി സംവരണം 30% ആക്കണം: യൂത്ത് കൗണ്‍സില്‍

Update: 2021-07-31 13:04 GMT

കോട്ടയം: മെഡിക്കല്‍ പിജി കോഴ്‌സുകളില്‍ ഒബിസി സംവരണം 30% ആക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ്.

മെഡിക്കല്‍, ഡെന്റല്‍, പിജി കോഴ്‌സുകളില്‍ ഒബിസി സംവരണം 9 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനുള്ള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഉപദേശം സര്‍ക്കാറിന് ലഭിച്ചിട്ട് അഞ്ചുമാസം പിന്നിട്ടു. ഇപ്പോഴും ഒന്‍പത് ശതമാനത്തില്‍ തന്നെ തുടരുന്നത് 65% ജനസംഖ്യയുള്ള പിന്നോക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളോട് വഞ്ചനാപരമായ നിലപാട് സ്വീകരിക്കരുതെന്നും യൂത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മുന്നോക്ക സംവരണം നടപ്പാക്കാന്‍ കാണിച്ച ഉത്സാഹം പിന്നാക്ക വിഭാഗത്തില്‍ ന്യായമായ ആവശ്യം നടപ്പാക്കാന്‍ പോലും സര്‍ക്കാര്‍ കാണിക്കാത്തത് വഞ്ചനാപരം ആണെന്നും യോഗം ആരോപിച്ചു. പിന്നാക്കക്കാരുടെ നാലിലൊന്ന് വരുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണവും 65 ശതമാനം വരുന്ന പിന്നോക്കക്കാര്‍ക്ക് ഒമ്പത് ശതമാനവും എന്നുള്ളത് എന്തുതരം ന്യായമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പിന്നാക്ക വിഭാഗങ്ങള്‍ കാലങ്ങളായി നേരിടുന്ന വിദ്യാഭ്യാസ രംഗത്തെ അനീതി തുല്ല്യതയില്ലാത്ത ആണെന്നും പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ഇടതുമുന്നണി പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കക്കാര്‍ ആക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും അത് തിരുത്താന്‍ തയ്യാറാകണമെന്നും അടിയന്തരമായി 30 ശതമാനം സംവരണം പിന്നോക്കക്കാര്‍ക്ക് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടി നിയമപരമായി നീങ്ങാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം ബി അമീന്‍ഷാ കോട്ടയം അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പത്തനംതിട്ട ഓണ്‍ലൈന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കമാല്‍ എം മാക്കിയില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കണ്‍വീനര്‍ ഇര്‍ഷാദ് അഞ്ചല്‍, ജലീല്‍ മുസല്യാര്‍, നിഷാദ് എഴുമറ്റൂര്‍ , റവുഫ് ബാബു തിരൂര്‍, അഫ്‌സല്‍ ആനപ്പാറ, നിഷാദ് ആലപ്പാട്ട്, അഡ്വ സിനാന്‍ അരിക്കോട്, അഡ്വ സക്കീര്‍ തിരുവനന്തപുരം, സുബിന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Similar News