മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമം; ചെര്‍പ്പുളശ്ശേരിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Update: 2021-07-30 16:00 GMT

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

വീരമംഗലം ഉങ്ങിന്‍തറ ചക്കിങ്ങല്‍ വീട്ടില്‍ അലി അക്ബര്‍ (29), കോഴിക്കോട് പന്നിയങ്കര ചീര കുളങ്ങര വീട്ടില്‍ ഇബ്രാഹിം ബാദുഷ എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.

അലി അക്ബര്‍ രണ്ട് മാസം മുമ്പ് മാങ്ങോട് സര്‍വീസ് ബാങ്കില്‍ മുക്കുപണ്ടം 81,000 രൂപയ്ക്കു പണയം വെച്ചിരുന്നു. ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണം എടുക്കാന്‍ പണം തന്നു സഹായിക്കുന്നു എന്ന പരസ്യം കണ്ട് കോഴിക്കോട് പന്നിയങ്കര ചീര കുളങ്ങര വീട്ടില്‍ ഇബ്രാഹിം ബാദുഷയെ വിളിച്ചു. ഇബ്രാഹിം ബാദുഷ ചെര്‍പ്പുളശ്ശേരിയില്‍ എത്തി ബാങ്കില്‍ നിന്നും പണ്ടം എടുത്തു ബാക്കി തുക 11000 രൂപ അലി അക്ബറിനു കൊടുത്തു ആഭരണവുമായി തിരിച്ചു നാട്ടില്‍ എത്തിയപ്പോഴാണ് പണ്ടം മുക്കാണെന്നു അറിഞ്ഞത്. വീണ്ടും ബാദുഷ ചെര്‍പ്പുളശ്ശേരിയില്‍ എത്തി അലി അക്ബറിനോടപ്പം ഇന്ന് പണ്ടം ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്കില്‍ പണയം വെക്കാനുള്ള ശ്രമത്തിനിടെ ബാങ്ക് ജീവനക്കാര്‍ സ്വര്‍ണ്ണം പരിശോധന നടത്തിയപ്പോള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് എത്തി ഇവരെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു.

Similar News