മാതാപിതാക്കള്‍ക്ക് പീഡനം: വിചാരണയ്ക്ക് ഹാജരാകാത്ത മകനെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തി

Update: 2021-07-09 03:57 GMT

തൃശൂര്‍: മാതാപിതാക്കളെ മാനസികമായും ശാരീരികമായും മകന്‍ പീഡിപ്പിക്കുന്നതായുള്ള മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിചാരണയ്ക്ക് ഹാജരാകാതിരുന്ന മകനെ അറസ്റ്റ് ചെയ്യിപ്പിച്ച് വിചാരണ നടത്തി തൃശൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണല്‍ പരാതിയ്ക്ക് തീര്‍പ്പുകല്‍പ്പിച്ചു.

തൃശൂര്‍ താലൂക്ക് അരണാട്ടുകര വില്ലേജില്‍ താമസിക്കുന്ന പുല്ലഴി കുന്നത്ത് വീട്ടില്‍ ഗോപിയും ഭാര്യ ജാനുവും മെയിന്റനന്‍സ് ട്രിബൂണല്‍ മുന്‍പാകെ മകന്‍ അനൂപ് ശരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നു കാണിച്ചു അപേക്ഷ സമര്‍പ്പിക്കുകയും ഇതേ തുടര്‍ന്ന് ജൂലായ് 8 ന് വിചാരണ നിശ്ചയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മകനോട് വിചാരണക്ക് ഹാജരാകാന്‍ ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ടപ്പോള്‍, സാധിക്കില്ല എന്നും ട്രിബൂണലിന്റെ അധികാരം ഉപയോഗിച്ച് ചെയ്യാന്‍ പറ്റുന്നത് ചെയ്യാന്‍ ട്രിബൂണലിനോട് മകന്‍ വെല്ലുവിളി നടത്തുകയും ട്രിബൂണലിനെ അധിക്ഷേപിക്കുകയും ചെയ്തു.

തുടര്‍ന്നു ട്രിബൂണലില്‍ പരാതി തന്നതിനെ ചൊല്ലി അമ്മയെയും അച്ഛനെയും മകന്‍ ഉപദ്രവിക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മെയിന്റനന്‍സ് ട്രിബൂണല്‍ പ്രിസൈഡിംഗ് ഓഫീസര്‍ കൂടിയായ തൃശൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്‍. കെ കൃപ അനൂപിന് എതിരെ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെമിന്‍, പോലീസുകാരായ സിറില്‍, സുധീര്‍, റിക്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ എഞ്ചിനിയറായ അനൂപ് (38) നെ അറസ്റ്റ് ചെയുകയും ട്രിബൂണലിന്റെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തു.

തുടര്‍ നടപടികള്‍ക്കായി വിചാരണ നടത്തുകയും നടപടിക്രമം പുറപ്പെടുവിക്കുകയും ചെയ്തു. മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് എതിരെയും നടത്തുന്ന ഗര്‍ഹിക അതിക്രമങ്ങള്‍ക്ക് എതിരെ ധ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍. ഡി. ഒ. എന്‍. കെ. കൃപ അറിയിച്ചു.

Similar News