കേരളം ക്രിമിനലുകളുടെ നാടാകുന്നോ?'; സിപിഎമ്മിനെതിരെ വിമർശനവുമായി മുല്ലപ്പള്ളി
കോഴിക്കോട്: എന്ത് കുറ്റകൃത്യവും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ സിപിഎം തന്നെയാണ് മുന്‍പന്തിയിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉത്തര കേരളത്തിലെ കുപ്രസിദ്ധ കൊലയാളികൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പതിനായിരങ്ങൾ നല്കുന്ന പിന്തുണ കേരളത്തെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലായെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കൊടും കുറ്റവാളികളെ ആരാധിക്കുന്ന ഒരു തലമുറ സൈബറിടങ്ങളിൽ നിറഞ്ഞാടുകയാണ്. കേരളത്തിെലെ ക്രിമിനൽ വല്ക്കരണവും ക്രിമിനലുകൾക്കു രാഷ്ടീയ നേതൃത്വം നല്കുന്ന സംരക്ഷണവും പിന്തുണയുമാണ് ഈ ജീർണ്ണതയുടെ മൂല കാരണമെന്ന് അദ്ദേഹം ആരോപിച്ചു. കള്ളകടത്ത്, മയക്കുമരുന്നു കച്ചവടം, സ്ത്രീ പീഡനം ഇവ എല്ലാം നിത്യ സംഭവങ്ങളായി മാറി ഇരിക്കുന്നു. പൊതു സമൂഹവും രാഷ്ട്രീയ നേതൃത്വവും ഈ ജീർണതക്കെതിരെ ശക്തിയായി നിലപാട് എടുക്കുകയും നിതാന്ത ജാഗ്രത പാലിക്കുകയും ചെയ്തില്ലങ്കിൽ കേരളം ക്രിമിനലുകളുടെ നാടെന്ന നിലയിലേക്ക് മാറുമെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.