ഉദുമ: കാസർകോട്ട് സിപിഎം പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്. ബേക്കൽ അരവത്താണ് സംഭവം. സംഭവത്തിൽ നാലുപേർക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകീട്ടാണ് അരവത്തെ സിപിഎം പ്രവർത്തകർ തമ്മിൽ കൈയേറ്റമുണ്ടായത്. കബഡി മത്സരത്തിനിടെ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബുകൾ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഉദുമ അരവത്ത് കുളത്തിൽ കുളിക്കുന്നതിനിടെ 15 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പറഞ്ഞു.
ഉദുമ അരവത്ത് കുതിരക്കോട്ടെ രാഘവൻ്റെ മകൻ ജിതേഷ് (22), യൂണിവേഴ്സിറ്റി കബഡി താരം സുരേഷിൻ്റെ മകൻ മല്ലേഷ് (22), സുരേഷിൻ്റെ മകൻ സുമേഷ് (22), ധർമ്മൻ്റെ മകൻ ധനൽ (21) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിതേഷിനും മല്ലേഷിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇതിൽ ജിതേഷിനെ മംഗളുരു ആശുപത്രിയിലേക്ക് മാറ്റി. മല്ലേഷിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഉദുമ അരവത്ത് അത്തി കുളത്തിൽ കുളിക്കാനെത്തിയപ്പോൾ അഭിലാഷ്, സുജിത്ത്, അഭിലാഷ്, വിനു, വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആശുപത്രിയിൽ കഴിയുന്നവർ മൊഴി നൽകിയത്.
കബഡി കളിയുമായി ബന്ധപ്പെട്ട് നേരത്തേ ഇവിടെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് പറഞ്ഞ് തീർത്തിരുന്നുവെങ്കിലും അതിൻ്റെ വൈരാഗ്യം വെച്ചായിരിക്കാം അക്രമമെന്നാണ് നാട്ടുകാർ പറയുന്നത്. അക്രമ വിവരമറിഞ്ഞ് ബേക്കൽ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
