യുഎൽറ്റിഎസ് രാജ്യത്തെ മികച്ച ജിഐഎസ് സൊല്യൂഷൻ ദാതാവ്; അംഗീകാരം ജല അതോറിറ്റി, കെഎസ്ഇബി പദ്ധതികൾക്ക്
തൃശൂർ: രാജ്യത്തെ ഏറ്റവും മികച്ച ജി.ഐ.എസ്. സൊല്യൂഷൻ ദാതാവിനുള്ള ഈ വർഷത്തെ 'എസ്രി ഇൻഡ്യ പാർട്ട്‌ണർ ഓഫ് ദ് ഇയർ' അവാർഡ് കോഴിക്കോട് ആസ്ഥാനമായ യു.എൽ. ടെക്നോളജി സൊല്യൂഷൻസിന്. എസ്രി ഇൻഡ്യ പാർട്ട്‌ണർ കോൺഫറൻസ് 2021-ൽ യു.എൽ.റ്റി.എസ്. സി.ഇ.ഒ. രവീന്ദ്രൻ കസ്തൂരി അവാർഡ് വെർച്വലായി ഏറ്റുവാങ്ങി. വികസനപദ്ധതികളുടെ ആസൂത്രണത്തിനടക്കം ഉപയോഗിക്കുന്ന ഭൂസ്ഥാനീയവിവരസംവിധാനമാണു ജി.ഐ.എസ്.
കേരളസംസ്ഥാന വൈദ്യുതി ബോർഡ്, കേരള ജല അതോറിറ്റി എന്നിവയ്ക്കുവേണ്ടി വികസിപ്പിച്ച ജി.ഐ.എസ്. സൊല്യൂഷനുകളാണ് യു.എൽ.റ്റി.എസിനെ അവാർഡിന് അർഹമാക്കിയത്. ഈ സൊല്യൂഷനുകൾ രാജ്യത്തുതന്നെ ഇത്തരത്തിൽ ആദ്യത്തേതാണ്. അവാർഡ് സമ്മാനിച്ച എസ്രി (Esri) അമേരിക്ക ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന, ജി.ഐ.എസ്. രംഗത്തെ ഏറ്റവും പ്രാമാണികതയുള്ള, അന്താരാഷ്ട്രസ്ഥാപനമാണ്.
തൃശൂരിലെ ആദായമില്ലാത്ത ജലവിനിയോഗം 50-ൽനിന്നു 15 ശതമാനമായി കുറയ്ക്കാൻ സഹായിച്ച സൊല്യൂഷന് ജല അതോറിറ്റിക്ക് ഇക്കണോമിക് ടൈംസിന്റെ അവാർഡ് ലഭിച്ചിരുന്നു. ഭൂമിക്കടിയിലെ പൈപ്പുകളുടെ മാപ്പ് തയ്യാറാക്കാനും അതൊരു ജി.ഐ.എസ്. എന്റർപ്രൈസസ് പോർട്ടലിൽ പ്രദർശിപ്പിക്കാനും ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) പ്രയോഗിച്ചു ജലദുർവ്യയം കുറയ്ക്കാനും ഉള്ളതായിരുന്നു പദ്ധതി. ഇന്നു ജലമോഷണവും ചോർച്ചയും എൻജിനീയർമാർക്ക് പോർട്ടലിലൂടെ കണ്ടെത്തി തടായാനാകുന്നു.
മൂന്നു നഗരങ്ങളിൽ മേൽനോട്ടനിയന്ത്രണത്തിനും സാങ്കേതികവിദ്യവഴി വിവരസമാഹരണത്തിനുമുള്ള (Supervisory control and automated data acquisition - SCADA) സംവിധാനം യു.എൽ.റ്റി.എസിന്റെ സൊല്യൂഷൻ ഉപയോഗിച്ച് ആവിഷ്ക്കരിക്കുകയാണ് വൈദ്യുതിബോർഡ് ചെയ്തത്. ഭൂസ്ഥാനീയവിവരങ്ങളെ സ്കാഡ സംവിധാനത്തിന് വേണ്ട രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്ന ഇടനിലസോഫ്റ്റ്‌വെയറാണ് യു.എൽ.റ്റി.എസ്. വികസിപ്പിച്ചു നൽകിയത്. ഈ നഗരങ്ങളിലെ ആശുപത്രി പോലെയുള്ള ജീവൽപ്രധാനമായ സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതിക്ക് തടസമുണ്ടായാൽ നാനോ സെക്കൻ്റിനുള്ളിൽ മനസിലാക്കി ബദൽ സംവിധാനത്തിലൂടെ വൈദ്യുതി ലഭ്യമാക്കാൻ ഇതിലൂടെ കഴിയുന്നു.
എസ്രിയുടെ സർട്ടിഫിക്കേഷനുള്ള 75 എൻജിനീയർമാർ യു.എൽ.റ്റി.എസിലെ ജി.ഐ.എസ്. വിഭാഗത്തിലുള്ളതായി അതിന്റെ മേധാവി ജെയ്‌ക്ക് ജെ. ജേക്കബ് പറഞ്ഞു. വൈദ്യുതിബോർഡിലേതിന് സമാനമായ പദ്ധതിക്ക് ഒറീസയിൽനിന്ന് അന്വേഷണം വന്നതായും തൃശൂരിലേതിന് സമാനമായ ജലവിനിയോഗ പദ്ധതി തിരുവനന്തപുരം നഗരത്തിലും നടപ്പാക്കാൻ ആലോചനയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു.
