'വിവാഹത്തെ സ്വര്‍ണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഉടമ്പടിയായി കാണുന്നു'; എത്രയെത്ര വിസ്മയമാരാണ് രക്തസാക്ഷികളെന്ന് മന്ത്രി ആര്‍ ബിന്ദു
തൃശൂർ: നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ഡോ. ആര്‍ ബിന്ദു. കേരളം പോലെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും കാണാനും കേള്‍ക്കാനും പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹം എന്നത് സ്വര്‍ണ്ണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടി ആയി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നു എന്ന് വേണം ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന വിദ്യാഭ്യാസം നല്ല ജോലിക്കുള്ള മാര്‍ഗ്ഗമായും, നല്ല ജോലി വലിയ വലിയ തുകകള്‍ സ്ത്രീധനമായി നേടാനുള്ള മാര്‍ഗ്ഗമായും കാണുന്നു എന്നത് എന്ത് മാത്രം അപകടകരമാണ്. എത്രയെത്ര വിസ്മയമാരാണ് ഇതിന്റെ രക്തസാക്ഷികളെന്നും മന്ത്രി ഓര്‍മ്മിപ്പിക്കുന്നു. സാമൂഹ്യ വിരുദ്ധമായ, അങ്ങേയറ്റം അപരിഷ്‌കൃതവും, സ്ത്രീവിരുദ്ധവും, മനുഷ്യത്വ രഹിതവുമായ സ്ത്രീധനം പോലൊരു സംഗതി ഇന്നും നമ്മുടെ വിദ്യാസമ്പന്നമായ സമൂഹത്തെ, യുവതയെ മോഹിപ്പിക്കുകയും അവരുടെ ജീവനെടുക്കുകയും, എന്തു ക്രൂരകൃത്യവും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും മന്ത്രി ഓര്‍മ്മിപ്പിക്കുന്നു.