ചോദ്യം ചെയ്യലിന് ശേഷം ഐഷ സുൽത്താനയെ വിട്ടയച്ചു; ലക്ഷദ്വീപ് വിട്ടുപോവരുതെന്ന് നിർദേശം
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്.
ആവശ്യമെങ്കിൽ വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപ് എസ്എസ്പി ശരത് കുമാർ സിൻഹ ഐപിഎസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
ലക്ഷദ്വീപ് വിട്ടുപോവരുതെന്ന നിർദേശവും ഐഷയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർദേശം രേഖാമൂലം നൽകിയിട്ടില്ല.
ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് വിട്ടയച്ചത്. ചെത്ത്ലത്ത് ദ്വീപ് സ്വദേശിനിയായ ഐഷ സുൽത്താന അഭിഭാഷകനൊപ്പമാണ് എസ്എസ്പി ഓഫീസിൽ ഹാജരായത്.
വൈകീട്ട് നാലിന് തന്നെ ഐഷ സുൽത്താന കവരത്തി പോലിസ് ആസ്ഥാനത്തെത്തിയിരുന്നു. എന്നാൽ ഒരു മണിക്കൂറോളം വൈകിയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനെത്തിയത്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുല്‍ ഖാദറിന്റെ പരാതിയിലാണ് ഐഷയ്‌ക്കെതിരെ കവരത്തി പൊലീസ് കേസെടുത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
