പൊതുപരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബ്രസീല്‍ പ്രസിഡന്റ്ിന് പിഴ ചുമത്തി

Update: 2021-05-23 07:59 GMT

ബ്രസീലിയ: പൊതുപരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ജൈ ബോള്‍സനാരോയ്ക്ക് പിഴ ചുമത്തി. മരന്‍ഹോ സംസ്ഥാനത്തെ ഗവര്‍ണറാണ് പിഴ ചുമത്തിയത്. കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഠിന ശ്രമത്തിലാണ് ബ്രസീല്‍. ഇതിനിടയിലാണ് പ്രസിഡന്റിന്റെ നിയമലംഘനം. ആരോഗ്യവിഭാഗം പ്രസിഡന്റിനെതിരെ കേസെടുത്തു.

സംസ്ഥാനത്ത് പൊതുപരിപാടിയില്‍ 100 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ ഫ്‌ലാവിയോ ഡിനോ പറഞ്ഞു. എന്നാല്‍ സംഭവത്തോട് ബോള്‍സനാരോയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. പരിപാടിയില്‍ ബോള്‍സനാരോ മാസ്‌ക് ധരിച്ചിരുന്നില്ല. മാത്രമല്ല, ഗവര്‍ണ ഡിനോയെ കൊഴുത്ത സ്വേച്ഛാധിപതി എന്നും ആക്ഷേപിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങളെ എല്ലായിപ്പോഴും വിമര്‍ശിക്കുകയും കൊവിഡ് ഒരു മഹാമാരിയേ അല്ലെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തിട്ടുള്ള ബോള്‍സനാരോ, ഗവര്‍ണര്‍ കൊണ്ടുവന്ന കൊവിഡ് നിയന്ത്രണങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ സ്വേച്ഛാധിപതിയെന്ന് വിളിച്ചത്. കൊവിഡ് മരണങ്ങളില്‍ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്.

Similar News